പത്തനംതിട്ട മഞ്ഞത്തോട് ആദിവാസി കോളനിയിൽ ആനപ്പേടിയിൽ കഴിയുകയാണ് ഒരു കുടുംബം. പലതവണ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടും സുരക്ഷിതമായൊരിടമൊരുക്കാൻ അധികൃതർ തയാറായിട്ടില്ല. പരാതി പറഞ്ഞു മടുത്തതല്ലാതെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇവർ പറയുന്നു.
രണ്ടു മാസത്തിനുള്ളിൽ നാലു പ്രാവശ്യമാണ് ഈ കുടുംബത്തിന് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. മുളയും, ടാർപോളിനും ഉപയോഗിച്ച് നിർമ്മിച്ച താമസ യിടം ആന നശിപ്പിച്ച് മടങ്ങും.
പലപ്പോഴും ആനയുടെ ആക്രമണത്തിൽ നിന്ന് ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ശബരിമല വനത്തിലെ വിവിധയിടങ്ങളിൽ താമസിച്ചിരുന്നവർ സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ഞത്തോട് എത്തിയത്. കാലമേറെ ആയെങ്കിലും വാഗ്ദാനങ്ങൾക്കപ്പുറം മറ്റൊന്നും ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല.