ദേവഗൗഡ വിഭാഗം ജനതാദളും ബിജെപിയും തമ്മില്‍ സഖ്യം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ജനതാദള്‍ വിമതവിഭാഗം പ്രസിഡന്റ് ജോര്‍ജ് തോമസ്. ദേവഗൗഡയെ തള്ളിപ്പറയാന്‍ തയാറാകാത്ത മന്ത്രി കൃഷ്ണന്‍കുട്ടി അടക്കമുള്ളവരെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണം. തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ആവശ്യം ഉന്നയിച്ചത്.
സി.കെ. നാണു എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മറ്റിയെ ഏകപക്ഷീയമായി പിരിച്ചുവിട്ട ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേേവഗൗഡയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ജോര്‍ജ് തോമസും കൂട്ടരും പാര്‍ട്ടി വിട്ടത്. നീക്കത്തിന് നാണുവിന്റെ ആശീര്‍വാദമുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരിക്കെ പുതിയ അധ്യക്ഷന്‍ മാത്യു ടി. തോമസും കൂട്ടരൂം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് ഇന്ന് സി.കെ. നാണുവെത്തി. പിരിഞ്ഞുപോയവരോട് തിരികെയെത്താന്‍ ആഹ്വാനവുമുണ്ടായി. ഇതിനൊപ്പമാണ് തൃശൂരില്‍ യോഗംചേര്‍ന്ന് രാഷ്ട്രിയനിലപാടില്‍ എതിര്‍പക്ഷം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കര്‍ണാടക നിയമസഭാ കൗണ്‍സില്‍ സ്ഥാനം ദേവഗൗഡ വിഭാഗം നേടിയത് ബിജെപി പിന്തുണയോടെയാണ്. കര്‍ഷകസമരത്തിലും ദേവഗൗഡയുടെ നിലപാട് ബിജെപിക്കൊപ്പമെന്ന് വ്യക്തമായിക്കഴിഞ്ഞു.
ഇരുവഴി പിരിയും മുന്‍പുതന്നെ ദേവഗൗഡുടെ ബിജെപി ബാന്ധവനീക്കത്തെക്കുറിച്ച് ഔദ്യോഗികമായി ഇടതുമുന്നണി നേതൃത്വത്തെ ധരിപ്പിച്ചിരുന്നെന്നും ജോര്‍ജ് തോമസ് പറയുന്നു. ജനതാദള്‍ എസ് സെക്രട്ടറി ജനറല്‍ ആയിരുന്ന ജോര്‍ജ് തോമസ്,, വഹിച്ചിരുന്ന വനംവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിവാക്കിയിരുന്നു. യുഡിഎഫിലേക്ക് നീങ്ങാന്‍ ധാരണയായിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തൃശൂരിൽ എത്തിയപ്പോള്‍ അടക്കം പലവട്ടം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മറ്റു പ്രധാന നേതാക്കളുമായും കൂടിയാലോചനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഔദ്യോഗി പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.