‘ഇപ്പോൾ ഈ കാണിക്കുന്ന കരുണയും കണ്ണീരും വിലാപവും ‘നീതി’ നടപ്പാക്കാൻ എത്തിയ പൊലീസുകാർ കാട്ടിയിരുന്നെങ്കിൽ രണ്ടു ജീവനുകൾ നിന്നെരിയില്ലായിരുന്നു..’ വൻരോഷമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇതിനൊപ്പം അനാഥരായി തീർത്ത രണ്ടു ആൺകുട്ടികളെ ചേർത്ത് പിടിക്കുമെന്ന് പ്രഖ്യാപിച്ച് സർക്കാരും പ്രതിപക്ഷവും ഒരുപോലെ രംഗത്തെത്തി. ഇതിന് പിന്നാലെ ആ കുട്ടികൾക്കൊപ്പം കാണുമെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സമൂഹികപ്രവർത്തകനായി ഫിറോസ് കുന്നംപറമ്പിൽ.
‘യൂത്ത് കോൺഗ്രസ് വീടൊരുക്കാമെന്ന് പറയുന്നുണ്ട്. പിന്നാലെ സർക്കാർ വീടൊരുക്കാമെന്ന് പറയുന്നതും കേട്ടു. ഇതു സംബന്ധിച്ച് വാക്കാലുള്ള ഉറപ്പ് എല്ലാവരും നൽകുന്നതും കണ്ടു. എന്നാൽ ആ കുട്ടികൾക്ക് ഇഷ്ടമുണ്ടെങ്കിൽ അടുത്ത മാസം പകുതിയോടെ വീടിന്റെ പണി തുടങ്ങാൻ ഞാൻ തയാറാണ്. അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ അവർക്കായി വീടൊരുക്കും. ഏതു സംവിധാനം ഉപേക്ഷിച്ചാലും ഇനി അവർക്കൊപ്പം ഞാനുണ്ടാകും അവർക്ക് വീട് അവരുടെ വിദ്യാഭ്യാസം എല്ലാം ഏറ്റെടുക്കാൻ തയാറാണ്.’ ഫിറോസ് വിഡിയോയിൽ പറയുന്നു.
നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇവര്‍ക്കുള്ള വീടും വിദ്യാഭ്യാസച്ചെലവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം സ്ഥലം കയ്യേറ്റക്കേസില്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കും മുമ്പ് ഒഴിപ്പിക്കലിന് ശ്രമിച്ചെന്ന് വ്യക്തമായി. ഒഴിപ്പിക്കല്‍ സ്റ്റേ ചെയ്തുള്ള ഉത്തരവ് വന്നത് ഉച്ചയ്ക്കുശേഷമാണ്. അതിനിടെ, ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ് ദമ്പതികള്‍ മരിച്ചതില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം നൽകി. റൂറല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല.