ഇന്നലെയും ഇന്നും അനിലേട്ടന് ഷൂട്ടില്ലായിരുന്നു; ഈ സിനിമയിലും പൊലീസ് വേഷം

കഴിഞ്ഞ 20 ദിവസത്തിലേറെയായി അനിൽ നെടുമങ്ങാട് തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ സജീവമായിരുന്നു. ജോജു നായകനാവുന്ന ‘പീസ്’ എന്ന സിനിമയുടെ സെറ്റിൽ പൂർണസന്തോഷവാനായി നിറഞ്ഞുനിന്ന അനിൽ ഇനി ഇല്ല എന്ന നടുക്കത്തിലാണ് അണിയറപ്രവർത്തകർ. ഈ സിനിമയുടെ സഹസംവിധായകൻ വിനയൻ പറയുന്നതിങ്ങനെ: 

‘അനിലേട്ടന്റെ മൃതദേഹം ഇപ്പോൾ െതാടുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിേലക്ക് മാറ്റിയിരിക്കുകയാണ്. നാളെ പോസ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോകും. 20 ദിവസത്തിലേറെയായി അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്. ഇടയ്ക്ക് രണ്ടു ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. ഇന്നലെയും ഇന്നും അദ്ദേഹത്തിന് ഷൂട്ട് ഇല്ലായിരുന്നു. മുറിയിലായിരുന്നു അദ്ദേഹം. ഇന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്. സിനിമയിൽ നിന്നുള്ള സുഹൃത്തക്കൾ ആയിരുന്നില്ല അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത്. നാളെ അനിലേട്ടന് ഷൂട്ട് ഉണ്ടായിരുന്നു. ഏകദേശം 70 ശതമാനത്തോളം സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. അനിലേട്ടന് ഒരു നാലു ദിവസം കൂടി  ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മുഴുനീള കഥാപാത്രമായിരുന്നു ഇതിൽ. എസ്ഐ ഡിക്സൺ എന്ന കരുത്തുറ്റ പൊലീസ് വേഷം..’ വിനയൻ പറഞ്ഞുനിർത്തി.

ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണുപോയതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തിരഞ്ഞു കണ്ടെത്തി പുറത്തേക്കെടുത്തു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്ത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ‌ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.