ഏഴ് പതിറ്റാണ്ടായി ചെങ്കോടികള്‍ മാത്രം തുന്നുന്ന ഒരു തയ്യല്‍ക്കാരന്‍ സഖാവുണ്ട് കോട്ടയം വേളൂരില്‍. ഈ തിരഞ്ഞെടുപ്പ് കാലത്ത് എണ്‍പൂത്തിമൂന്നാംവയസിലും പാര്‍ട്ടിക്കായി തയ്യല്‍യന്ത്രം ചലിപ്പിക്കുകയാണ് തങ്കന്‍ സഖാവ്.
തയ്യല്‍ തൊഴിലാക്കിയത് പതിമൂന്നാംവയസില്‍. അന്ന് മുതല്‍ തങ്കന്‍റെ കൂടെയുണ്ട് പാര്‍ട്ടിയും ചെങ്കൊടിയും. ഇക്കണ്ടക്കാലത്തിനിടെ തങ്കൻ തുന്നിയതിലേറെയും അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടികളാണ്. തിരഞ്ഞെടുപ്പ് കാലത്തും സമ്മേളന കാലത്തും തങ്കന്‍റെ തയ്യല്‍ക്കടയും ചുവക്കും. നയാപൈസ പ്രതിഫലം വാങ്ങാതെയാണ് ഈ സേവനം. സിപിഎമ്മിന്‍റേതല്ലാതെ മറ്റൊരു പാര്‍ട്ടിയുടെ കൊടിയും തങ്കന്‍ തുന്നില്ല.
വേളൂരിൽ സ്വന്തമായി തയ്യൽക്കട തുടങ്ങിയിട്ട് അന്‍പത് വര്‍ഷം പിന്നിട്ടു. യൂണിഫോമുകളും മറ്റു കുപ്പായങ്ങളുമൊക്കെ തുന്നിയാണ് ഉപജീവനം. അവിവാഹിതനാണ് സഹോദരിയോടൊപ്പമാണ് താമസം. തിരഞ്ഞെടുപ്പ് കാലത്ത് രാവിലെ 6 മുതൽ രാത്രി 11 മണി വരെ തങ്കന്‍ കടയില്‍ കാണും. ഇത്തവണ കോവിഡ് കാരണം രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവർത്തനം. കറ തീര്‍ന്ന ഈ കമ്മ്യൂണിസ്റ്റിന് മുന്‍പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി അവസരം നൽകി. തങ്കൻ പക്ഷെ അത് സ്നേഹപൂർവം നിരസിച്ചു.