പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് കീഴടക്കി അതിജീവനത്തിന്റെ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുകയാണു ഇടുക്കി മുട്ടുകാട് സ്വദേശിനിയായ ബിന്ദുവെന്ന യുവതി. ജൻമനാ കൈപ്പത്തികളും കാൽപാദങ്ങളുമില്ലാത്ത ബിന്ദു തുണിയിലും പേപ്പറിലും വരയ്ക്കുന്ന ചിത്രങ്ങൾ അതിമനോഹരമാണ്.
വരയുടെയും വർണ്ണങ്ങളുടെയും ലോകത്ത് , സങ്കടങ്ങളെ ഇറക്കിവച്ച് ജീവിതം സന്തോഷകരമാക്കുയാണ് ബിന്ദു . പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചിത്രരചന തുടങ്ങിയത്. കൈത്തണ്ടയിൽ ബ്രഷ് ചേർത്തുപിടിച്ചാണ് പടംവരയ്ക്കുന്നത്.
അച്ഛൻ ഉപേക്ഷിച്ചു പോയതോടെ ബിന്ദുവും അമ്മ രുഗ്മിണിയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇളയ സഹോദരിമാരായ നാലു പേരെ വിവാഹം കഴിച്ചയച്ചു. സുമനസുകളുടെ സഹായം കൊണ്ടാണ് ഈ കുടുംബമിപ്പോള്‍ കഴിയുന്നത്. ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന ഫോട്ടോക്കോപ്പി മെഷീന്‍ തകരാറിലായതോടെ വരുമാനമാര്‍ഗമില്ലാത്ത സ്ഥിതിയിലാണിവര്‍. യന്ത്രം പുതിയതൊരെണ്ണം ലഭിച്ചാല്‍ പരാശ്രയമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ഈ കുടുംബത്തിന്. പരിമിതികളെ സാധ്യതകളാക്കി മാറ്റി ജീവിതത്തെ പ്രത്യാശയോടെ സമീപിക്കുകയാണ് ഈ യുവതി.