ഷെഡിൽ കിടന്നുറങ്ങിയ പതിനേഴുകാരന്‍ എവിടെ ? നാട്ടിലും കാട്ടിലും തിരച്ചില്‍

searching-boy
SHARE

പത്തനാപുരം: പതിനേഴുകാരനെ തേടി നാട് മുഴുവൻ കാട്ടിൽ, പ്രാർഥനയോടെ ഗ്രാമം. കടശേരി മുക്കലാംപാട് സ്വദേശിയെ 19നു രാത്രി 10 മുതലാണ് കാണാതായത്. രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നതു കണ്ടതായി വീട്ടുകാർ പറയുന്നു. രാത്രി ഒൻപതു വരെ സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നതായി അവരും സമ്മതിക്കുന്നു. മൊബൈൽ ഫോണും കാണാതായിട്ടുണ്ട്.

അടുത്തടുത്തുള്ള മൂന്നിടങ്ങളിലായാണ് കൗമാരക്കാരനും കുടുംബവും ഉറങ്ങാറുള്ളത്. പണി തീരാത്ത വീട്ടിൽ സഹോദരനും കൃഷിയിടത്തിൽ സ്ഥാപിച്ച ഇടയ്ക്കുള്ള ഷെഡിൽ പതിനേഴുകാരനും ഒടുവിലത്തെ ഷെഡിൽ മാതാപിതാക്കളും. ജോലി കഴിഞ്ഞെത്തിയ സഹോദരൻ ആഹാരം കഴിച്ച ശേഷം അനുജന്റെ ഷെഡിൽ പോയ ശേഷമാണ് ഉറങ്ങാൻ പോയത്. ഈ സമയം അനുജൻ ഉറങ്ങുകയായിരുന്നെന്ന് സഹോദരൻ പറഞ്ഞു.

പതിനേഴുകാരൻ സാധാരണയായി രാവിലെ 10നു ശേഷമാണ് എഴുന്നേൽക്കാറുള്ളത്. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ അന്വേഷിക്കുമ്പോഴാണ് സ്ഥലത്ത് ഇല്ലെന്ന വിവരം അറിയുന്നത്. ആകെയുള്ള മൂന്നു ജോഡി ചെരിപ്പും വസ്ത്രങ്ങളും വീട്ടിൽ തന്നെയുണ്ട്. മൊബൈൽ ഗെയിം കളിക്കുക, വനത്തിലെത്തുന്ന കൊമ്പനാനയുടെ ചിത്രം പകർത്തുക എന്നിവയാണ് ഇഷ്ട വിനോദങ്ങളെന്നു പറയുന്നു. രണ്ട് ദിവസമായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ പൊലീസ് ഡോഗ് സ്ക്വാഡ്, ഹെലിക്യാം എന്നിവയുടെ സഹായത്തോടെ പരിശോധന നടത്തി. വനം വകുപ്പ്, പൊലീസ് എന്നിവ നാട്ടുകാരുമായി സഹകരിച്ചു സംയുക്തമായാണ് വനത്തിൽ പരിശോധന നടത്തിയത്. ഗ്രാമത്തിൽ നിന്നും പുറത്തേക്കുള്ള വഴികളിലേക്കു പോകുന്നയിടങ്ങളിലെ മുഴുവൻ സിസിടിവിയും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. പതിനേഴുകാരന്റെ തിരോധാനത്തെക്കുറിച്ചു വ്യക്തത വരുത്തുമെന്നു പത്തനാപുരം സിഐ ജെ.രാജീവ്, റേഞ്ച് ഓഫിസർ എസ്.അനീഷ് എന്നിവർ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...