കൊഞ്ചിന് മത്തിയുടെ വില; മീന്‍ വണ്ടിയില്‍ പ്രത്യേക മണം; ഒടുവിൽ

tcr-police-arrest
SHARE

വിശാഖപട്ടണത്ത് നിന്ന് വരുന്ന മുന്തിയ ഇനം കൊഞ്ചിന് കേരളത്തില്‍ ഹോള്‍സെയില്‍ വില 600 രൂപയാണ്. തൃശൂരില്‍ ചിലയിടത്ത് വിശാഖപട്ടണം കൊഞ്ച് 150നും 200നു വരെ വില്‍ക്കുന്നു. ഇതേ കൊഞ്ച് 600 രൂപയ്ക്കാണ് യഥാര്‍ഥ മൊത്തവിതരണക്കാര്‍ വാങ്ങുന്നതും. മീന്‍ വിപണിയില്‍ സ്ഥിരമായി കച്ചവടം നടത്തുന്ന വ്യാപാരികള്‍ ഞെട്ടി. വിശാഖപട്ടണത്തെ ഏജന്റുമാരെ തലങ്ങും വിലങ്ങും മാറിമാറി വിളിച്ചു. വിലയില്‍ മാറ്റമില്ല. ഇങ്ങനെ മീന്‍ വിലക്കുറച്ച് വില്‍ക്കാന്‍ എങ്ങനെ സാധിക്കുന്നു?.. സ്വന്തം കീശയിലെ കാശു മുടക്കി തീരെ വിലക്കുറിച്ച് കൊഞ്ച് വില്‍ക്കാന്‍ ആരെങ്കിലും തയാറാകുമോ?

പല ചോദ്യങ്ങള്‍ മീന്‍ കച്ചവടക്കാരുടെ മനസില്‍ ഉയര്‍ന്നു. മീന്‍ തീരെ വിലക്കുറച്ച് വിശാഖപട്ടണത്തു നിന്ന് കൊണ്ടുവരുന്നവര്‍ ആരെല്ലാമെന്ന് അന്വേഷണമായി. ചില സംശയങ്ങള്‍ മീന്‍ കച്ചവടക്കാരുടെ മനസിലും ഉയര്‍ന്നു. ആ സംശയങ്ങള്‍ തൃശൂര്‍ റൂറല്‍ എസ്.പി: ആര്‍.വിശ്വനാഥിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. സീ ബ്രാഞ്ച് ഡിവൈ.എസ്.പി.: ഷാജ് ജോസിനോട് അന്വേഷിക്കാന്‍ എസ്.പി. നിര്‍ദ്ദേശം നല്‍കി.

പുതുമോടിക്കാരെ തിരക്കി പൊലീസ്

വിശാഖപട്ടണത്തു നിന്ന് പുതുതായി മീന്‍ കൊണ്ടുവരുന്ന ഇടനിലക്കാര്‍ ആരൊക്കെയാണെന്ന് പൊലീസ് അന്വേഷിച്ചു. ദീര്‍ഘകാലം നീണ്ട അന്വേണം. വിശാഖപട്ടണത്ത് 600 രൂപ വിലയുള്ള കൊഞ്ച് കേരളത്തില്‍ കൊണ്ടുവന്ന് 200 രൂപയ്ക്കു കൊടുക്കാന്‍ സാധിക്കുന്നത് വിശദമായി അന്വേഷിച്ചു. സ്ഥിരമായി വിലക്കുറച്ച് മീന്‍ കൊണ്ടുവരുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നായി അന്വേഷണം. ഓരോരുത്തരെക്കുറിച്ചും സമഗ്രമായി അന്വേഷിച്ചപ്പോഴാണ് സംഗതി പന്തികേടു തോന്നിയത്. പഴയ ക്രിമിനല്‍ സംഘങ്ങളില്‍ പലരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മീന്‍ കൊണ്ടുവരുന്ന ഇടപാടിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇക്കൂട്ടര്‍ കൊണ്ടുവരുന്ന മീനിന് വിപണിയില്‍ നിസാര കാശും. അങ്ങനെ, മീന്‍ വണ്ടികള്‍ നിരീക്ഷിച്ചു തുടങ്ങി.

മീനെടുക്കാന്‍ പോയ വണ്ടി കാലി

മീന്‍ വണ്ടികള്‍ ദേശീയപാതയില്‍ വ്യാപകമായി പരിശോധിച്ചു തുടങ്ങി. വിശാഖപട്ടണത്തേയ്ക്കു കൊഞ്ചു വാങ്ങാന്‍ പോയ ഒരു മിനി ലോറി വാളയാര്‍ കടന്നിട്ടുണ്ടെന്നായിരുന്നു റൂറല്‍ എസ്.പിയ്ക്കു കിട്ടിയ സന്ദേശം.  തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ: പി.എം.മുഹമ്മദ് റാഫിയും സംഘവും ഈ വണ്ടിയെ പിന്‍തുടരാന്‍ നിയോഗിക്കപ്പെട്ടു. ദേശീയപാതയില്‍ കൊടകര ഭാഗത്തു വച്ചാണ് ഈ വണ്ടി പൊലീസ് കാണുന്നത്. ഉടനെ, പിന്‍തുടര്‍ന്നു. ചാലക്കുടി ദേശീയപാതയില്‍വച്ച് വണ്ടി വളഞ്ഞ് പിടികൂടി. ഇതിനിടെ, വണ്ടിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടി. വണ്ടിയിലുണ്ടായിരുന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി അരുണ്‍കുമാറിനെ ചോദ്യംചെയ്തു. കൊഞ്ചിന് നല്ല വില കിട്ടിയപ്പോള്‍ വഴിമധ്യേ വിറ്റെന്നായിരുന്നു വിശദീകരണം. പൊലീസ് വണ്ടി പരിശോധിച്ചു.

police-arrest-new

മീന്‍ വണ്ടിയില്‍ പ്രത്യേക മണം

മീന്‍ വണ്ടിയ്ക്കുള്ളില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവിന്റെ മണം. വണ്ടിയ്ക്കുള്ളിലുണ്ടായിരുന്ന പായ്ക്കറ്റുകള്‍ തുറന്നു നോക്കിയപ്പോള്‍ കഞ്ചാവായിരുന്നു. നൂറ്റിനാല്‍പതു കിലോയിലേറെ കഞ്ചാവ് കണ്ടെത്തി. വണ്ടിയില്‍ നിന്ന് ഓടിപ്പോയത് കൊല്ലം സ്വദേശി മുനീറും. വണ്ടിയുടമ പറവൂര്‍ സ്വദേശി ഷഫീഖാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വന്‍തോതില്‍ കൊണ്ടുവരുന്ന വണ്ടിയില്‍ മറ മാത്രമാണ് കൊഞ്ചും മറ്റു മീനുകളും. ഇതു ചെറിയ കാശിനു വിറ്റൊഴിവാക്കും. മീനിനേക്കാള്‍ കൊള്ളലാഭം കഞ്ചാവില്‍ നിന്ന് കിട്ടുന്നതാണ് കാരണം. ചില പച്ചക്കറികളും നിസാര വിലയ്ക്കു വില്‍ക്കുന്നതായി വ്യാപാരികള്‍ പറയുന്നുണ്ട്. പച്ചക്കറി വണ്ടികള്‍ കേന്ദ്രീകരിച്ചും അന്വേഷണം വേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...