വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന കെ-ഹാക്കേഴ്‌സിന്റെ അവകാശവാദം സംബന്ധിച്ച് KSEB കംപ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് റിപ്പോര്‍ട്ട് നല്‍കി. KSEB വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യാതെ തന്നെ ബിൽ കാണാൻ കഴിയുന്ന സംവിധാനം തൽക്കാലത്തേക്ക് നീക്കി.ഓൺലൈൻ ബില്ല് നൽകാൻ തടസമില്ലെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ഐ.ടി.വകുപ്പിന് കീഴിലെ സ്ഥാപനമാണ് കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഇന്ത്യ അഥവാ സേർട്ട് - ഇൻ(CERT -in ). സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയോ വിവരം ചോര്‍ത്താനുള്ള ശ്രമമുണ്ടാകുകയോ ചെയ്താല്‍ സെര്‍ട്ടിനെയും അതാതിടത്തെ സൈബര്‍ സംവിധാനങ്ങളെയും അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ. ഹാ ക്കേഴ്സിന്റെ അവകാശവാദത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. വൈദ്യുതി ബോര്‍ഡിന്റെ ഡേറ്റാബേസില്‍ ഒരുതരത്തിലുള്ള പാളിച്ചയുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കെ-ഹാക്കേഴ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങള്‍ ഞായറാഴ്ച ഫെയിസ്ബുക്ക് പേജില്‍ നിന്ന് നീക്കി. അതോടൊപ്പം വൈബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ബില്ലുകള്‍ കാണാനുള്ള സംവിധാനത്തിന്റെ ലിങ്കും തൽക്കാലം ഒഴിവാക്കി . ഏറ്റവും ലളിതമായി വൈദ്യുതി ബിൽ കാണാനാണ് .വെബ് സൈറ്റില്‍ സംവിധാനമൊരുക്കിയിരുന്നത്. ഇതുവഴി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം ഉണ്ടായതിനാൽ കൂടുതല്‍ സുരക്ഷയോടെ മാത്രമേ ഇത് ഇനി വീണ്ടും ലഭ്യമാക്കൂ.
മൂന്നുലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇതിന് അഞ്ചുകോടി രൂപ വിലവരുമെന്നും കെ-ഹാക്കേഴ്‌സ് അവകാശപ്പെട്ടിരുന്നു.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നിട്ടില്ലെന്ന് KSEB അറിയിച്ചു. വെബ് സൈറ്റ് സേവനം ഉപയോഗിക്കുന്നവർക്ക് ക്യാപ്ച്ച സംവിധാനവും ഏർപ്പെടുത്തും. അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന മാതൃക തിരിമറിഞ്ഞ് രേഖപ്പെടുത്തുന്ന സംവിധാനമാണ് കാപ്ച്ച.ഓൺലൈൻ വഴി വൈദ്യുതി ബിൽ സുരക്ഷിതമായി അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു.