ഇരട്ടക്കുട്ടികൾ പിറന്നിട്ടു രണ്ടു മാസം കഴിഞ്ഞു. ആശുപത്രിയിൽ ഒരുനോക്കു കണ്ടതാണ്. പിന്നെ വിനോദ് അവരെ കാണാൻ പോയില്ല. കഴിഞ്ഞ 29നു നടത്താനിരുന്ന പേരിടീൽ ചടങ്ങു മാറ്റി. ഇനിയെല്ലാം കോവിഡ് – 19 ഡ്യൂട്ടി കഴിഞ്ഞിട്ട്. ഹരിപ്പാട് ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ആറാട്ടുപുഴ പറശേരി വീട്ടിൽ വി.വിനോദ് ഫെബ്രുവരി 3ന് ആണ് ഇരട്ട ആൺകുട്ടികളുടെ പിതാവായത്. ജനമൈത്രി ബീറ്റ് ഓഫിസറാണു വിനോദ്.
കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ അന്വേഷിക്കുക, അതിഥി തൊഴിലാളികളുടെ കണക്കെടുക്കുക തുടങ്ങിയവയാണു പ്രധാന ചുമതല. ഇതിനിടയിൽ എല്ലാവരുടെയും സുരക്ഷയെക്കരുതിയാണു കുഞ്ഞുങ്ങളെ കാണാൻ പോകാത്തതെന്നു വിനോദ് പറയുന്നു. ആശുപത്രിയിൽ കണ്ടിരുന്നു. ആശു പത്രി വിട്ടതോടെ ഭാര്യ മിനിയും കുഞ്ഞുങ്ങളും അമ്പലപ്പുഴയിലെ മിനിയുടെ വീട്ടിലേക്കു പോയി. പിന്നെ അവരെ കണ്ടിട്ടില്ല. നേരിട്ടു കാണാൻ കഴിയുന്നില്ലെങ്കിലും മിനി ദിവസവും അവരെ ഫോണിലൂടെ കാട്ടിക്കൊടുക്കുന്നുണ്ട്.
അച്ഛനും അമ്മയ്ക്കുമൊപ്പം കുടുംബ വീട്ടിലാണു വിനോദ് താമസിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് എത്തിയാലുടൻ വീടിനു പുറത്തുള്ള കുളിമുറിയിൽ യൂണിഫോം കഴുകി കുളിച്ചിട്ടേ വീട്ടിൽ കയറൂ. ബന്ധുക്കളിൽ മറ്റു രണ്ടു സിവിൽ പൊലീസ് ഓഫിസർമാർ കൂടിയുണ്ട്. ഭാര്യാസഹോദരൻ ഓമനക്കുട്ടനും സഹോദരീഭർത്താവ് മനീഷും. കോവിഡ് – 19 ജാഗ്രത കാരണം അവരും കുട്ടികളെ കാണാൻ എത്തിയിട്ടില്ല.