ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളി ജലാശയതീരത്ത് സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപണം. ജലാശയത്തില്‍ ഒട്ടേറെ പേര്‍ മുങ്ങി മരിച്ചെങ്കിലും ഗാർഡുകളെ നിയമിക്കുന്നതിനോ, സുരക്ഷാവേലികൾ നിർമിക്കുന്നതിനോ നടപടിയില്ല. പരാതികൾ നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇടുക്കി അഞ്ചുരുളിയിലേയ്ക്ക് നിരവധി സഞ്ചാരികളാണ് ദിവസവും എത്തുന്നത്. പക്ഷെ കാര്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തത് അപകടങ്ങള്‍ സ്ഥിരമാക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചതാണ് അവസാനത്തെ അപകടം. 2019 ജനുവരിയിൽ പാമ്പാടുംപാറ സ്വദേശികളായ യുവാവും യുവതിയും അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അപകടങ്ങൾ തുടർകഥയാകുമ്പോഴും സുരക്ഷാ വേലി ഒരുക്കുവാനോ, സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്നറിയിപ്പ് ബോർഡുകളുടെ അഭാവത്തിൽ ഇവിടെ എത്തുന്നവർക്ക് ജലാശയത്തിന്റെ ആഴം തിരിച്ചറിയാനാകുന്നില്ല.
കാഞ്ചിയാർ പഞ്ചായത്തും, വിവിധ സംഘടനകളും അഞ്ചുരുളിയുടെ വികസനത്തിനായി പദ്ധതികൾ തയ്യാറാക്കി ഡിടിപിസിയ്ക്ക് നൽകിയിട്ടും യാതൊരു നടപടികളുമില്ല.