ജപ്തി ഭീഷണി; പ്രവാസി ആത്മഹത്യ ചെയ്തു

സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് കൊല്ലം പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തതായി പരാതി. പ്ലാത്തറ സ്വദേശി അജയകുമാറാണ് തുങ്ങിമരിച്ചത്. ആരോപണം പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് നിഷേധിച്ചു. 

പ്ലാത്തറ സ്വദേശിയായ അജയകുമാർ പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ നിന്ന് 2016ൽ നാല് ലക്ഷം രൂപ ഭവന വായ്പയെടുത്തിരുന്നു. ‌‌‌ഹൃദ്രോഗത്തെ തുടര്‍ന്ന് വിദേശത്ത് നിന്നു ഒരു വര്‍ഷം മുന്‍പ് മടങ്ങി വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി. കുടിശികയായ മൂന്നര ലക്ഷം രൂപ ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ ആരംഭിക്കുമെന്ന് ബാങ്ക് രേഖാ മൂലം അറിയിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്ത്  അജയകുമാര്‍ ജീവനൊടുക്കിയതെന്നാണ് പരാതി.

ജപ്തി നടപടികൾ ആരംഭിച്ചിട്ടില്ലെന്നായിരുന്നു സഹകരണ ബാങ്കിന്റെ വിശദീകണം. സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി കുടിശിക തിരിച്ചടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സഹകരണ ബാങ്ക് സെക്രട്ടറി പറഞ്ഞു