ആലപ്പുഴ, മാവേലിക്കര എം.പിമാര്‍ തമ്മില്‍ കടുത്തപോര്. കൊടിക്കുന്നില്‍ സുരേഷിന് ശരീരത്തിനൊത്ത ബുദ്ധിവികാസം ഇല്ലെന്ന് എ.എം.ആരിഫ് ആക്ഷേപിച്ചു. ആരിഫിന്റെ മണ്ഡലത്തിലെ ജനകീയ പ്രശ്നത്തില്‍ കൊടിക്കുന്നില്‍ ഇടപെട്ടതാണ് ഇരുവരുമായി തര്‍ക്കമുണ്ടാകാന്‍ കാരണം.
ആലപ്പുഴ- എറണാകുളം മെമു ട്രെയിനിൽ ബോഗികളുടെ എണ്ണം കുറവാണ്. ഈ പ്രശ്നത്തില്‍ യാത്രക്കാര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചതോടെ സ്ഥലം എം.പി ട്രെയിനില്‍ യാത്രചെയ്ത് പ്രശ്നം പഠിക്കാന്‍ തീരുമാനിച്ചു. അതിനുമുന്നേ പ്രശ്നം പരിഹിച്ചതായി മാവേലിക്കര എം.പിയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നു. അതിനെ അധികരിച്ച് പത്രവാര്‍ത്ത കൂടിയായതോടെ എ.എം ആരിഫിന് ദേഷ്യമായി.
തന്നെ മനപൂര്‍വം അപമാനിക്കാനാണ് കൊടിക്കുന്നില്‍ കള്ളം പ്രചരിപ്പിക്കുന്നതെന്നും ആലപ്പുഴ എം.പി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണ് കൊടിക്കുന്നിലിന്റേതെന്നും കുറ്റപ്പെടുത്തല്‍.