സര്‍ക്കാര്‍ അഭിഭാഷകരെ നോകുക്കുത്തിയാക്കി മുന്നൂറോളം കേസുകള്‍; ചിലവ് പന്ത്രണ്ടരകോടി

lawyer
SHARE

പുറത്തുനിന്ന് അഭിഭാഷകരെ എത്തിച്ച് കേസുകള്‍ വാദിച്ച വകയില്‍ സര്‍ക്കാര്‍ ഇതുവരെ ചിലവാക്കിയത് പന്ത്രണ്ടര കോടി രൂപ. ആകെ മുന്നൂറോളം കേസുകളില്‍ ഇങ്ങനെ സര്‍ക്കാര്‍ അഭിഭാഷകരെ നോക്കുകുത്തിയാക്കി കൊണ്ടുള്ള ദുര്‍വ്യയം നടന്നതായാണ് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്. ഒറ്റക്കേസിനായി മാത്രം ഒന്നേകാല്‍ കോടിയോളം ചെലവിട്ടതായും വ്യക്തമാകുന്നു. 

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കറ്റ് ജനറല്‍, രണ്ട് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാര്‍, അങ്ങനെ ആകെ 142 അഭിഭാഷകരുണ്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കേസുകള്‍ വാദിക്കാന്‍. ഇവര്‍ക്കെല്ലാമായി ശമ്പളയിനത്തില്‍ മാത്രം പ്രതിമാസം ചെലവഴിക്കുന്നത് ഒരു കോടി മുപ്പത് ലക്ഷം രൂപയാണ്. 

പ്രോപ്പര്‍ ചാനല്‍ സംഘടനയ്ക്ക് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കാണ് മറുപടി ലഭിച്ചിരിക്കുന്നത്.സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയെ എതിര്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ എത്തിച്ച വകയിലാണ് ഏറ്റവുമധികം ചിലവാക്കിയത്, ഒരുകോടി 20 ലക്ഷം രൂപ. ഇതിലാകട്ടെ സര്‍ക്കാര്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടായതുമില്ല. 

കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടാതിരിക്കാന്‍ ഹൈക്കോടതിയില്‍ വാദിക്കാന്‍ അഭിഭാഷകരെ വിളിച്ചതിന് 34 ലക്ഷം രൂപ ചെലവിട്ടു എന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ എം.എല്‍.എ സണ്ണി ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞത്. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഷുഹൈബ് കേസില്‍ മുതിര്‍ന്ന അഭിഭാഷകരായ അമരേന്ദ്ര ശരണിനേയും, വിജയ് ഹന്‍സാരിയേയും എത്തിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 84 ലക്ഷം രൂപയാണ്. പത്ത് ലക്ഷത്തിന് മുകളില്‍ ചെലവാക്കിയ കേസുകള്‍ ഒട്ടേറെയുണ്ട്. 55000 രൂപയാണ് പുറത്തുനിന്ന് അഭിഭാഷകനെ എത്തിക്കാനായി സര്‍ക്കാര്‍ ചെലവിട്ട ഏറ്റവും കുറഞ്ഞ തുക

MORE IN KERALA
SHOW MORE
Loading...
Loading...