ദീപാവലിക്ക് ഇക്കുറി ഹരിത പടക്കങ്ങൾ; തയ്യാറെടുത്ത് ശിവകാശി

അന്തരീക്ഷമലിനീകരണത്തിന് പ്രധാനമായും കാരണമാകുന്ന പടക്കങ്ങള്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ ഹരിത പടക്കങ്ങള്‍ ഉണ്ടാക്കുകയാണ് ശിവകാശിയിലെ പടക്കകമ്പനികള്‍. അന്തരീക്ഷത്തെ ഒട്ടും ശ്വാസം മുട്ടിക്കാതെയാണ് ഈ ദീപാവലിക്ക് ഹരിതപടക്കങ്ങള്‍ വിപണിയിലെത്തുക.

പിച്ചിയമ്മ പറയുന്നത് അവരുടെ ജീവിതപ്രാരാബ്ദം. ഒരു വാസ്തവം.പരിസ്തിഥിയെ മലിനപ്പെടുത്തുന്ന വെടിക്കോപ്പുകള്‍ കോടതി നിരോധിച്ചപ്പോള്‍ പിച്ചിയമ്മയെപ്പോലെ നിരവധിപ്പേര്‍ക്കാണ് ജീവിതമാര്‍ഗം ഇല്ലാതായത്. ആശങ്കയുടേയും ആശയക്കുഴപ്പങ്ങളുടെയും കാലമായിരുന്നു പിന്നെ. പല നിര്‍ാണകമ്പനികളും അടച്ചപൂട്ടി. 8000കോടിയിലധികം വാര്‍ഷികവ്യാപാരം നടക്കുന്ന, 8ലക്ഷം തൊഴിലാളികള്‍ക്ക് ജീവിതോപാധിയായ, പടക്കവ്യാപാരത്തിന്റെ തലസ്ഥാനം അഥവാ ഹബ്  എന്നറിയപ്പെടുന്ന ശിവകാശിയെന്ന തമിഴ് ഗ്രാമത്തിന് ഈ കോടതിവിധിയില്‍ ഞെട്ടിനില്‍ക്കാനേ കഴിഞ്ഞുള്ളു. 

പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ ‍ഡല്‍ഹിയിലെ അന്തരീക്ഷമലിനീകണം 18 മടങ്ങ് കൂട്ടുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിച്ചത്. ഇതാണ് നിരോധനത്തിന് കാരണമായത്. അപ്പോഴാണ് ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അപ്പെക്സ് കോടതി ഹരിത പടക്കങ്ങള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കിയത്. കൃത്യമായ നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം നിര്‍മാണം. ശബ്ദമലിനീകരണം തടയാന്‍ ഡെസിബെൽ കുറയ്ക്കണം,  അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി ബേരിയം നൈട്രേറ്റിന്റെ അംശം കുറയ്ക്കണം തുടങ്ങി കര്‍ശന നിര്‍ദേശങ്ങള്‍ പടക്കനിര്‍മാതാക്കള്‍ക്ക്  നല്‍കിയിട്ടുണ്ടെന്ന് മധുര മേഖല ഫയർ ഓഫീസർ എസ്. കല്യാണ കുമാർ പറയുന്നു.

നിര്‍ദേശം പാലിക്കാത്ത കമ്പനികളുടെ പടക്കങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. വായുമലിനീകരണമുണ്ടാക്കുന്ന പുകയുടെ അളവ് 30% വരെ കുറയ്ക്കാന്‍ ഹരിതപടക്കങ്ങള്‍ സഹായിക്കും. ദീപാവലി വിപണിപിടിയ്ക്കാന്‍ ഇനി മുന്നിലുള്ള സമയം വളരെക്കുറവാണെങ്കിലും കൈമെയ് മറന്ന് പണിയെടുക്കുകയാണ്  ശിവകാശിയിലെ ഒാരോ ശാലയും.