ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകൾ ഇടുക്കി നെടുങ്കണ്ടത്ത് കണ്ടെത്തി.നെടുങ്കണ്ടം ബിഎഡ് കോളജിലെ ഗവേഷക വിദ്യാർഥികളാണ് കണ്ടെത്തലിനു പിന്നിൽ. കുത്തുകല്ലുകൾക്കു മൂവായിരം വർഷം പഴക്കമുണ്ട്.
നെടുങ്കണ്ടം പോതമേട് പത്തേക്കർ ഭാഗത്ത് 2 ഏക്കർ വിസ്തൃതിയിലാണ് ശിലായുഗ മനുഷ്യർ വാന നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകൾ കണ്ടെത്തിയത്. ഗവേഷകനും നെടുങ്കണ്ടം ബിഎഡ് കോളജ് അസി. പ്രഫസറുമായ രാജീവ് പുലിയൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നിൽ .
20 അടി ഉയരത്തിലും, 7 അടി വീതിയിലും , 5 അടി കനത്തിലുമാണു കുത്തുകല്ലുകൾ നാല് മലകളുടെ മുകളിലായി സ്ഥാപിച്ചിരിക്കുന്നത്. മറയൂർ കാന്തല്ലൂർ മേഖലകളിലെ ആദിമ സംസ്കൃതിയുടെ തുടർച്ചയാണ് ഇവയെങ്കിലും കേരളത്തിൽ മറ്റെവിടെയും കണ്ടെത്തിയിട്ടില്ലാത്ത വിധം വ്യത്യസ്ഥ നിർമിതിയാണിത്.
കേരള -തമിഴ്നാട് അതിർത്തിയിൽ കണ്ടെത്തിയിട്ടുള്ള പുരാവസ്തു ശേഖരങ്ങൾ ഒന്നിച്ച് പരിശോധിക്കുവാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയവരാകാം ഇവിടെ കുത്ത്കല്ലുകൾ സ്ഥാപിച്ചതെന്ന വിലയിരുത്തലുകളുമുണ്ട്. വരും ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ ഗവേഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ.