ട്രാന്‍സ്ജെന്‍ഡറുകളുടെ ഷെല്‍റ്റര്‍ ഹോമിലേയ്ക്കുള്ള വഴി മതില്‍കെട്ടി തടഞ്ഞു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ വഴി മുടക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിബ്ജിയോര്‍ എന്ന ഈ കെട്ടിടം കഴിഞ്ഞ വര്‍ഷം അവസാനമാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ഷെല്‍റ്റര്‍ ഹോമിനായി ഉടമ കിരണ്‍ കൈമാറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സമ്മതപത്രവും നല്‍കി. അന്ന് മുതലാണ് പ്രശ്നത്തിന് തുടക്കം.
വിബ്ജിയോറിനോട് ചേര്‍ന്നാണ് കിരണിന്‍റെ സഹോദരന്‍ രാജഗോപാലിന്‍റെ വീട്. രണ്ട് കൂട്ടരും ഒരു വഴിയാണ് ഉപയോഗിച്ചിരുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെയാണ് രാജഗോപാല്‍ വഴി മതിൽ കെട്ടി അടച്ചത്.
എന്നാല്‍ എതിര്‍പ്പ് ട്രാന്‍സ്ജെന്‍ഡേഴ്സിനോടല്ലെന്നും നിയമവിരുദ്ധമായി വഴി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് മറുവാദം. കിരണിന്‍റെ കയ്യില്‍ ഉള്ള ആധാരം അനുസരിച്ച് വഴിക്ക് രണ്ട് കൂട്ടര്‍ക്കും അവകാശമുണ്ട്.
എന്നാല്‍ രാജഗോപാലിന്‍റെ കയ്യിലുള്ള ആധാരത്തില്‍ വഴിയുടെ അവകാശം പങ്കുവെയ്ക്കപ്പെടുന്നില്ല. പകരം രാജഗോപാലിന് മാത്രമാണുള്ളത്. എന്നാല്‍ ആധാരം ചതിയിലൂടെ ഉണ്ടാക്കിയതാെണെന്നാണ് ഇരുകൂട്ടരുടെയും വാദം.