യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് യൂത്ത് ലീഗ്; സമ്മർദ്ദം

നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം ശേഷിക്കെ കൂടുതല്‍ സീറ്റിനായി സമ്മര്‍ദ്ധം ചെലുത്തി യൂത്ത് ലീഗ്. കൂടുതല്‍ സീറ്റിന് മുസ്്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കുമെന്ന് യൂത്ത്്്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുറന്നടിച്ചു. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്നും സംസ്ഥാന നേതൃത്വത്തോട് യൂത്ത് ലീഗ് ആവശ്യപ്പെടും. 

തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യം തള്ളിയതിന്‍റെ നീരസം മുസ്്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായി മാറിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കാന്‍ കാരണം. 2016ലെ തിരഞ്ഞെടുപ്പില്‍ 23 സീറ്റിലാണ് ലീഗ് മല്‍സരിച്ചത്്. ഇത് 30  എങ്കിലും ആക്കുകയാണ് ലക്ഷ്യം. കൂടുതല്‍ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ഉറപ്പ് നല്‍കിയിരുന്നു. 

യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും യൂത്ത് ലീഗിനും വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിനും അര്‍ഹമായ പരിഗണന വേണമെന്നും നേതൃത്വത്തോട് ആവശ്യപ്പെടും. ഇരു കൂട്ടര്‍ക്കുമായി അഞ്ച് സീറ്റെങ്കിലും മാറ്റിവയ്ക്കണമെന്ന ആവശ്യമാകും മുന്നോട്ട് വയ്ക്കുക.