യൂണിവേഴ്സിറ്റി കോളജില്‍ വര്‍ഷങ്ങളായി തുടരുന്ന എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തില്‍ ഗതികെട്ടിട്ടാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് വിദ്യാര്‍ഥികള്‍. ഇരിക്കാന്‍ പോലും ക്യാംപസില്‍ സ്വാതന്ത്ര്യമില്ലെന്നും വിദ്യാർഥികൾ പറയുന്നു. അതിനിടെ വിദ്യാര്‍ഥിയെ കുത്താന്‍ നേതൃത്വം നല്‍കിയത് നേരത്തെ പൊലീസുകാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എ.എന്‍. നസീമാണെന്ന് തിരിച്ചറിഞ്ഞു. ആറ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
എസ്.എഫ്.ഐ നേതൃത്വം പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചതും ജനാധിപത്യപരമായല്ല യൂണിയന്‍ പ്രവര്‍ത്തനമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതും വിദ്യാർത്ഥികളുടെ ആരോപണങ്ങൾക്ക് ബലമേകുന്നുണ്ട്. പൊലീസുകാരെ വഴിയിലിട്ട് ആക്രമിച്ചിട്ടും സി.പി.എം നാല് മാസത്തോളമാണ് നിസാം അറസ്റ്റില്‍ നിന്നും രക്ഷപെട്ട് നിന്നത്. രാഷ്ട്രീയ പിന്‍ബലമാണ് അക്രമത്തിന് വളം വയ്ക്കുന്നതെന്ന് ആക്ഷേപവും ശക്തമായിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ നേരത്തെയും അഖിലിനെ മര്‍ദിച്ചിരുന്നതായി പിതാവ് വെളിപ്പെടുത്തി.
രണ്ട് ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള സംഘര്‍ഷമെന്ന നിലയില്‍ ലഘൂകരിക്കാനാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ പ്രതികളാക്കപ്പെട്ടവരെല്ലാം എസ്.എഫ്.ഐ നേതാക്കളായതോടെ യൂണിറ്റ് പിരിച്ചുവിടുമെന്ന സൂചന എസ്.എഫ്.ഐ ദേശീയനേതൃത്വം നല്‍കിയിട്ടുണ്ട്.