കാസര്‍കോട് നഗരത്തിലെ പൊതുമേഖല ബാങ്കിന്റെ ലോക്കറില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടുകിട്ടി. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി ലഭിച്ചത്. സ്വര്‍ണം എങ്ങിനെ ഇവിടെയെത്തി എന്നതില്‍ ഇനിയും വ്യക്തതയില്ല.
ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണാഭരണങ്ങള്‍ കാണാതായെന്നു ചൂണ്ടിക്കാട്ടി ആലംപാടി, ബാഫഖി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം ടൗൺ പൊലീസിൽ പരാതി നൽകിയത്. 100 പവന്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്നു എന്ന ഇടപാടുകാരിയുടെ മൊഴിയല്ലാതെ, സ്വര്‍ണം ബാങ്കില്‍ തന്നെയുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ വന്നതോടെ പൊലീസും കുഴങ്ങി. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇ–വേയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തിയത്. ലോക്കര്‍ കാബിന് സമീപത്തെ സിസിടിവി കാമറയുടെ തകരാറും, സ്വര്‍ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക് അധികൃതരുടെ ഭാഗത്തെ ഗുരുതരമായ വീഴ്ചയെയാണ് കാണിക്കുന്നതെന്ന് പരാതിക്കാരിയും ബന്ധുക്കളും കുറ്റപ്പെടുത്തി.
പൊലീസ് കേസെടുത്താല്‍ സ്വര്‍ണം മടക്കി ലഭിക്കാന്‍ കാലതാമസം നേരിടുമെന്നുള്ളതുകൊണ്ട് സൈനബ പരാതി പിന്‍വലിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കിടയില്‍ സ്വര്‍ണം എത്തിയത് സംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് കൃത്യമായ വിശദീകരണമില്ല. 140 പവന്‍ സ്വര്‍ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കര്‍ തുറന്ന് സ്വര്‍ണം എടുത്തശേഷം മടക്കി വയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വയ്ക്കാന്‍ മറന്നാതാകുമെന്ന സംശയമാണ് അധികൃതര്‍ പൊലീസിനു മുന്നില്‍ അവതരിപ്പിച്ചത്.