താടി വളർത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും; ഇവർ നാടിന് മാതൃക

താടി വളർത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്  ഓള്‍ കേരള ബിയേർഡ് ക്ലബ്ബ് പ്രവർത്തകർ. മാസം തോറും നടത്തി വരുന്ന കാരുണ്യ പ്രവർത്തിക്കായി ഇത്തവണ താടിക്കാർ തെരഞ്ഞടുത്തത് മലപ്പുറം വണ്ടൂരിലെ വേദ ഗായത്രി ബാലിക സദനമാണ്.

പല വലിപ്പത്തിൽ നീട്ടി വളർത്തിയ താടിയുമായി സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള ഇരുന്നൂറോളം അംഗങ്ങളാണ് മലപ്പുറം വേദ ഗായത്രി ബാലികാ സദനത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായെത്തിയത്. ഇവർക്ക് ഉച്ചഭക്ഷണം ഏർപ്പാടാക്കിയതിനു പുറമേ ഒരു ദിവസം ഇവർക്കൊപ്പം താടിച്ചേട്ടന്മാർ ചിലവഴിച്ചു.

2016 ഒക്ടോബറിലാണ് നിലവിലെ ക്ലബ് പ്രസിഡന്റുകൂടിയായ കാസർക്കോട് സ്വദേശി ഷോഭിത്ത് പ്രശാന്ത് താടിക്കാരുടെ കൂട്ടായ്മെന്ന ആശയവുമായി KBC Club എന്ന പേരിൽ ഫെയ്സ്ബുക്ക് പേജ് തുടങ്ങിയത്. തുടർന്ന് സമാന ആശയമുള്ള അൻപതോളം പേർ ചേർന്ന് കെബിസി കൂട്ടായ്മ രൂപീകരിച്ചു. 

വെറുതേ താടി വളർത്തി നടക്കാതേ, താടിക്കാരേപ്പറ്റി പൊതുവേ പറഞ്ഞു കേൾക്കുന്ന പേരുദോഷം മാറ്റാൻ, നാടിനു ഗുണമുള്ള കാര്യങ്ങൾ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

എല്ലാ മാസവും ക്ലബിന്റെ നേതൃത്വത്തിൽ ഓരോ ജില്ലകളിലായി വിവിധ തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ ഇവർ നടത്താറുണ്ട്. കാരുണ്യ പ്രവർത്തനത്തിനായുള്ള ചിലവുകൾ എല്ലാം വഹിക്കുന്നതും ഇവർ തന്നെ