രാജ്യം കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകളുടെ ദൂരം മാത്രമാണ് മുന്നിലുള്ളത്. ഇക്കൂട്ടത്തിൽ കേരളം ഏറെ ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. യുഡിഎഫിനായി എൻ.കെ പ്രേമചന്ദ്രനും എൽഡിഎഫിനായി കെ.എൻ ബാലഗോപാലും കടുത്ത പോരാട്ടമാണ് നടത്തിയത്. സിപിഎമ്മിന്റെ അഭിമാനപ്രശ്നം കൂടിയാണ് കൊല്ലത്തിലെ വിജയം. എന്നാൽ ഇൗ പോരാട്ടച്ചൂടിനിടയിൽ പ്രവർത്തകരുടെ മനസ് നിറയ്ക്കുന്ന ചിരിക്കാഴ്ചയാണ് സ്ഥനാർഥികൾ സമ്മാനിക്കുന്നത്.
കൊല്ലത്ത് സംഘടിപ്പിച്ച രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശന ഉദ്ഘാടനത്തിനാണ് തിരഞ്ഞെടുപ്പിലെ വീറും വാശിയുമൊക്കെ മാറ്റിവച്ച് നിറഞ്ഞ സൗഹൃദവും ചിരിയും നിറച്ച് ഇരുവരും എത്തിയത്. കൊല്ലം പ്രസ്ക്ലബ്ബും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിരിപൂരം എന്ന പ്രദര്‍ശന പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തവർ മധുരം പരസ്പരം കൈമാറി. തിരഞ്ഞെടുപ്പിൽ പോരടിച്ചെങ്കിലും വ്യക്തിപരമായി ശത്രുതയില്ലെന്ന് ഇരുവരും വ്യക്തമാക്കി. ഉദ്ഘാടനത്തിനിടെ കാര്‍ട്ടൂണുകള്‍ വരയ്ക്കാനും ഇരുവരും സമയം കണ്ടെത്തി. മനോരമ ന്യൂസ്– കാർവി ഇൻസൈറ്റ്സ്
എക്സിറ്റ്പോൾ ഫലത്തിൽ കൊല്ലത്ത് പ്രേമചന്ദ്രന് മികച്ച വിജയം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.