കെവിൻ വധക്കേസ്; 2 സാക്ഷികള്‍ കൂടി കൂറുമാറി; എണ്ണം മൂന്നായി

kevin-murder-case-15
SHARE

കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. രണ്ടാം പ്രതി നിയാസിന്‍റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. വിചാരണ പുരോഗമിക്കവെ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി.‌

കേസിലെ 91, 92 സാക്ഷികളാണ് മൊഴി മാറ്റിയ സുനീഷും മുനീറും. 2018 ജൂണ്‍ 7ന് നിയാസിന്‍റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ മഹസര്‍ സാക്ഷികളായിരുന്നു ഇരുവരും. തെളിവെടുപ്പിനിടെ നിയാസ് തന്‍റെ മൊബൈല്‍ വീട്ടില്‍ നിന്നെടുത്ത് പൊലീസിന് കൈമാറി. ഇക്കാര്യങ്ങള്‍ സുനീഷും മുനീറും അന്വേഷണ ഉദ്യോഗസ്ഥന് മൊഴിയായി നല്‍കിയിരുന്നു. 

എന്നാല്‍ കോടതിയില്‍ വിസ്താരത്തിനിടെ ഇരുവരും മൊഴി നിഷേധിച്ചു. പൊലീസ് എന്തിനാണ് നിയാസിന്‍റെ വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും നിയാസ് മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറുന്നത് കണ്ടില്ലെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നുെവന്നും പേപ്പറില്‍ എഴുതിയിരുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മൊഴി നല്‍കി. ഇതോടെ ഇരു സാക്ഷികളും കൂറുമാറിയതായി കോടതി രേഖപ്പെടുത്തി. നേരത്തെ 28–ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിൻ പ്രദീപും മൊഴിമാറ്റിയിരുന്നു. 

ഇന്ന് വിസ്തരിച്ച മറ്റ് രണ്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. അന്വേഷണ വേളയില്‍ പൊലീസ് കണ്ടെടുത്ത കെവിന്‍റെ മുണ്ടും, പ്രതികള്‍ ഉപയോഗിച്ച വാളും മറ്റ് രണ്ടു സാക്ഷികള്‍ തിരിച്ചറിഞ്ഞു. കെവിന്‍റെ മുണ്ട് ഏഴാം പ്രതി ഷെഫിൻ പൊലീസ് സാന്നിധ്യത്തിൽ എടുക്കുന്നത് കണ്ടതായി നാട്ടുകാരനായ അലക്സ് പി. ചാക്കോ മൊഴി നൽകി. ഷെഫിനെയും അലക്സ് തിരിച്ചറിഞ്ഞു. 

മൂലക്കുഴി–ശാസ്താകോണം റോഡിൽ കലുങ്കിന് അടിയിൽ നിന്നാണ് പ്രതികള്‍ ഉപയോഗിച്ചിരുന്ന നാല് വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.  പത്താം പ്രതി വിഷ്ണുവാണ് വാളുകള്‍ ഒളിപ്പിച്ചത്. വിഷ്ണു വാളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എടുത്ത് നല്‍കുന്നത് കണ്ടതായി പ്രദേശവാസി ഹരികുമാറാണ് കോടതിയില്‍ മൊഴി നല്‍കിയത്. കണ്ടെടുത്ത വാളുകളും പ്രതി വിഷ്ണുവിനെയും ഹരികുമാർ കോടതിയിൽ തിരിച്ചറിഞ്ഞു. 

MORE IN KERALA
SHOW MORE