മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; പരിസ്ഥിതി ആഘാത പഠനം നടത്തും

dam
SHARE

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം  നടത്തും  . കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കൊപ്പം നിർദിഷ്ട സ്ഥലത്ത് പഠനം നടത്തുന്നതിന് സംസ്ഥാന വനം വകുപ്പിന്റെ അനുമതിയും ലഭിച്ചു. പഠനം ഉടൻ ആരംഭിക്കാൻ കരാർ ഏജൻസിക്ക് ജലവിഭവ വകുപ്പ് നിർദേശം നൽകി.

പുതിയ അണക്കെട്ട് നിർമിക്കാൻ  കണ്ടെത്തിയ  സ്ഥലത്ത് പരിസ്ഥിതി പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ  അനുമതിയാണ്  ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പഠനം ഉടൻ ആരംഭിക്കണമെന്ന് കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബിന് ജലവിഭവ വകുപ്പ് നിർദേശം നൽകി. പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജലവിഭവ വകുപ്പിന് കീഴിലെ IDRB വിഭാഗമാണ്. പരിസ്ഥിതി ആഘാത പഠനം നടത്താൻ മൂന്ന് മാസം മുൻപ് തന്നെ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നു. തമിഴ്നാടിന്റെ എതിർപ്പ് തള്ളിയാണ് പഠനത്തിന് മാത്രമായി അനുമതി നൽകിയത്. 

പുതിയ അണക്കെട്ട് നിർമ്മിക്കേണ്ടത് പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ ആയതിനാൽ പഠനം തുടങ്ങാൻ സംസ്ഥാന വനം വകുപ്പിന് കീഴിലുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടി ആവശ്യമായിരുന്നു. 6മാസം മുൻപ് തന്നെ ഇതിനുള്ള അപേക്ഷ വനം വകുപ്പിന് നല്കിയിരുന്നുവെന്ന് IDRB ചീഫ് എഞ്ചിനീയർ പറഞ്ഞു. പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താൻ 2009 മുതൽ കേരളം ശ്രമിക്കുന്നുണ്ട്. ഒരു വർഷത്തെ നാലു സീസണുകളായി തിരിച്ചാണ് പഠനം നടത്തേണ്ടത്. പുതിയ ഡാം വരുന്നത് ഓരോ സീസണിലും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠനത്തിന് വിധേയമാക്കുക . ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ അണക്കെട്ട് നിർമിക്കണമോയെന്ന് തീരുമാനിക്കുന്നത്.

MORE IN KERALA
SHOW MORE