നടൻ ടൊവീനോ തോമസിനെ തെറ്റിദ്ധരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതിൽ ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോൾ. 'ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാൻ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ എന്റെ കുറിപ്പിൽനിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു.' സെബാസ്റ്റ്യന്‍ പോൾ വ്യക്തമാക്കി.
പോളിംഗ് ബൂത്തിൽ ആദ്യം എത്തി വോട്ട് ചെയ്തു എന്ന ടൊവീനോയുടെ പോസ്റ്റാണ് ആദ്യ വോട്ട് എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടത്. 'ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്' എന്നായിരുന്നു സെബാസ്റ്റ്യൻ പോൾ ആദ്യം കുറിച്ചത്.
സംഭവത്തിൽ വിശദീകരണവുമായി ടൊവീനോ ഉടൻ രംഗത്തെത്തി. 'പോളിംഗ് ബൂത്തിൽ ആദ്യം എത്തി വോട്ട് ചെയ്തു എന്ന ടൊവീനോയുടെ പോസ്റ്റാണ് ആദ്യ വോട്ട് എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടത്. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്നായിരുന്നു ടൊവീനോയുടെ മറുപടി. ഈ സംഭവത്തിലാണ് ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോൾ രംഗത്തെത്തിയത്.
'തെറ്റ് മനസിലാക്കി തിരുത്തിയതിനു നന്ദി. അങ്ങയോടു എന്നും ബഹുമാനം തന്നെ' എന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള സെബാസ്റ്റ്യൻ പോളിന് ടൊവീനോ നൽകിയ മറുപടി. എന്തായാലും സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റിന് നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.