അന്ന് കണ്ണീരായി ആ ഓലപ്പുര; ഇന്ന് നിറകൺ ചിരിയായി ഇൗ വീട്; ചിത്രങ്ങൾ

kripesh-home-pics
SHARE

വീട് എന്നത് അവന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു.  ഓലകൾ കൊണ്ട് ആകാശവും ചുവരുകളും തീർത്ത ആ  പുരയിൽ നാലുപേർ ഒരുമിച്ച് സ്വപ്നം കണ്ടതും ഒരു വീടായിരുന്നു. പക്ഷേ അവൻ വിട്ടുപിരിഞ്ഞ ശേഷം അവൻ സ്വപ്നം കണ്ടതിലും മനോഹരമായി ഇന്ന് ആ വീട് യാഥാർഥ്യമായി. ‘കിച്ചുവിന്റെ വീട്ടിൽ’ ആ മൂന്നുപേർ ഇന്നുറങ്ങാൻ ഒരുങ്ങുമ്പോൾ നിറയുന്നത് കേരളത്തിന്റെ മനസ് കൂടിയാണ്. തണൽ പദ്ധതിയിലുൾപ്പെടുത്തി പണിതീർത്ത വീടിന്റെ കൂടുതൽ ചിത്രങ്ങൾ ഹൈബി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. കിച്ചുവിന്റെ വീട് എന്ന തലവാചകത്തോടെയാണ് ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചത്.  

ഹൈബി ഈഡൻ എംഎൽഎ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയാണ് കൃപേഷിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയത്. കിച്ചൂസ് എന്ന പേരാണ് കൃപേഷിന്റെ സുഹൃത്തുക്കൾ ഈ വീടിന് നൽകിയിരിക്കുന്നത്. കൃപേഷിന്റെ ഓർമ്മകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ഗൃഹപ്രവേശച്ചടങ്ങുകൾ. മൂന്ന് കിടപ്പുമുറികളും, സ്വീകരണമുറിയും, അടുക്കളയുമുൾപ്പെടെയുള്ള വീടിന്റെ നിർമാണം നാൽപ്പത്തിനാലു ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്. തണൽ പദ്ധതിയിൽ നിർമ്മിക്കുന്ന മുപ്പതാമത്തെ വീടാണ് കല്യോട്ടേത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായചിത്രവും ഹൈബി കുടുംബാംഗങ്ങൾക്ക് നൽകി. 

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വർഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്.

പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിർമിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്.

MORE IN KERALA
SHOW MORE