കുഞ്ഞ് ജിഹാദിയുടെ വിത്തെന്ന് വർഗീയ അധിക്ഷേപം; യുവാവിനെതിരെ ഡിജിപിക്ക് പരാതി: രോഷം

മലയാളികൾ ഇന്നലെ ഒന്നടങ്കം പ്രാർഥിച്ചത് 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവനുവേണ്ടിയായിരുന്നു. ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുവേണ്ടി മംഗലാപുരത്തുനിന്ന് ആബുലൻസ് വഴി കുഞ്ഞിനെ കേരളത്തിലെത്തിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെതിരെ വർഗീയ വിഷം ചീറ്റി പരാമർശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി നൽകി. ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വിഷം ചീറ്റുന്ന പോസ്റ്റ്. ഇയാൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കർശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ സുഹൃത്തുക്കൾക്ക് നന്ദി.