തുലാഭാരത്തിനിടെ ത്രാസ് തലയില്‍ വീണ് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ശശി തരൂരിനെ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് നന്ദി രേഖപ്പെടുത്തിയ തരൂര്‍ നിര്‍മല സീതാരാമന്‍ കാണിച്ച മാന്യത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമാണെന്ന് ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് പതിനൊന്ന് മണിയോടെ തരൂർ ആശുപത്രി വിടും. പന്ത്രണ്ടരയ്ക്ക് ടെക്നോപാര്‍ക്കില്‍ നടക്കുന്ന സംവാദത്തിലും വൈകിട്ട് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിലും തരൂര്‍ പങ്കെടുക്കും.
പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പതിനൊന്ന് മണിയോടെയാണ് ശശിതരൂര്‍ തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവില്‍ തുലാഭാര വഴിപാടിനായി എത്തിയത്. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. വി.എസ് ശിവകുമാര്‍ എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റ തലയില്‍ വീഴുകയായിരുന്നു.
അതേസമയം ത്രാസ് പൊട്ടിവീണതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.