ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന കൊല്ലത്ത് ഇരുമുന്നണികളും തമ്മിലുള്ള പരാതി പോര് തുടരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലിനെതിരെ യുഡിഎഫ് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എല്‍ഡിഎഫ് കഴിഞ്ഞ ദിവസം വരാണാധികാരിക്ക് നല്‍കിയ പരാതിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ വിശദീകരണം നല്‍കി.
എന്‍.കെ.പ്രേമചന്ദ്രന്‍ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു എല്‍ഡിഎഫിന്റെ പരാതി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയ പ്രേമചന്ദ്രന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.കാര്‍ത്തികേയന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലിനെതിരെ യുഡിഎഫ് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബാലഗോപാലിന്റെ പോസ്റ്ററുകളില്‍ എണ്ണം രേഖപ്പെടുത്തിയിട്ടില്ലെന്നും ചട്ടവിരുദ്ധമായി അഞ്ചുലക്ഷം പോസ്റ്ററുകള്‍ മണ്ഡത്തില്‍ പതിച്ചിട്ടുണ്ടെന്നുമാണ് ആക്ഷേപം. പരാതി ജില്ലാ കലക്ടര്‍ ചെലവ് നിരീക്ഷണ സമിതിക്ക് കൈമാറി. ബാലഗോപാലിന്‍റെ ചിത്രം പതിച്ച വസ്ത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം നല്‍കിയെന്ന യുഡിഎഫിന്റെ കഴിഞ്ഞ ദിവസത്തെ പരാതി അസിസ്റ്റന്റ് കലക്ടര്‍ പരിശോധിക്കും. അതേ സമയം പ്രേമചന്ദ്രനെതിരായ വ്യക്തിപരമയി അധിക്ഷേപം സിപിഎം നേതാക്കള്‍ തുടരുകയാണ്.
ദേശിയതലത്തില്‍ ഇടതുകൂട്ടായ്മയുടെ ഭാഗമായ സിപിഎമ്മും ആര്‍എസ്പിയും നേരിട്ട് എറ്റുമുട്ടുന്ന മണ്ഡലമാണ് കൊല്ലം. വിജയിക്കേണ്ടത് ഇരുപാര്‍ട്ടിയുടെയും അഭിമാന പ്രശ്നമാണ്. ബിജെപിക്ക് കാര്യമായ പ്രതീക്ഷയില്ലാത്ത മണ്ഡലമാണ് കൊല്ലമെങ്കിലും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രചാരണത്തിന് എത്തുന്നുണ്ട്.