വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറി. വയൽക്കിളികളിൽനിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പിൻമാറ്റം. ഇടതു കോട്ടയായ കീഴാറ്റൂരിലെ വോട്ട് ചോരാതിരിക്കാൻ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്രീമതിയും കീഴാറ്റൂരിലെത്തി പ്രചാരണം നടത്തി.
പരിസ്ഥിതി വിഷയങ്ങൾ പ്രചാരണ വിഷയമാക്കി കണ്ണൂരിൽനിന്ന് മത്സരിക്കുമെന്നായിരുന്നു സുരേഷ് കീഴാറ്റൂരിന്റ പ്രഖ്യാപനം. വയൽക്കിളികളും കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയും പിന്തുണ നൽകിയില്ല.
ബൈപ്പാസ് സമരം പാർട്ടി കോട്ടയിൽ വിള്ളലുണ്ടാക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. കീഴാറ്റൂരിലെത്തി പി.കെ.ശ്രീമതി പൊതുപര്യടനവും നടത്തി. പൊതുപര്യടനം ആരംഭിച്ചതോടെ കണ്ണൂര്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് എൽഡിഎഫ് കടന്നു.