കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മുറിപ്പാടുകളിലൊന്നാണ് ബാബു ചാഴികാടന്‍റെ മരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റായിരുന്നു ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ബാബു ചാഴികാടന്‍റെ മരണം. ഇന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ തോമസ് ചാഴികാടന്‍റെ രാഷ്ട്രീയ പ്രവേശത്തിന് കളമൊരുക്കിയതും ഈ സംഭവമാണ്.
1991 മേയ് 15ലെ സായാഹ്നത്തിലാണ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ബാബു ചാഴികാടന്‍റെ മരണം. ആര്‍പ്പൂക്കര വാര്യമുട്ടത്ത് തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് വരുന്നതിനിടെ അപ്രതീക്ഷിതമായാണ് മിന്നലെത്തിയത്. അന്ന് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്‌ഥാനാർഥിയായിരുന്ന രമേശ് ചെന്നിത്തലയും ചാഴികാടനൊപ്പം ജീപ്പിലുണ്ടായിരുന്നു. ഇടിമിന്നലേറ്റ് ബാബുവിന്റെ കഴുത്തിലെ പൂമാല പൊട്ടിച്ചിതറി. തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രമേശ് ചെന്നിത്തല നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് കെ.എം.മാണി ബാബുവിന്‍റെ ജ്യേഷ്ഠന്‍ തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബാബു ചാഴികാടന്‍റെ ഓര്‍മകളുടെ കരുത്തുമായാണ് തോമസ് ചാഴികാടന്‍റെ പ്രചാരണം മുന്നേറുന്നത്.