സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലസ്ഥാനാർഥികളെ നിർത്തുന്നുവെന്ന ആക്ഷേപങ്ങൾ അവസാനിപ്പിച്ചാണ് സിപിഎം എറണാകുളത്ത് പി.രാജീവിനെ പാർട്ടി ചിഹ്നത്തിൽ മൽസരിക്കാനിറക്കുന്നത്. രാജ്യസഭാ എംപിയായിരിക്കെ എറണാകുളം മണ്ഡലത്തിൽ നേടിയെടുത്ത പൊതു സ്വീകാര്യതയാണ് രാജീവിന്റെ സ്ഥാനാർഥിത്വത്തിൽ നിർണായകമായത്.
ഏറെക്കാലം സിപിഎം ജില്ലാസെക്രട്ടറിയായിരുന്ന പി.രാജീവിന് എറണാകുളം മണ്ഡലത്തിലെ ഓരോ മുക്കും മൂലയും സുപരിചിതമാണ്. രാജ്യസഭാ എംപിയായിരിക്കെ എറണാകുളത്ത് നടത്തിയ പ്രവർത്തനങ്ങൾ സാമുദായിക പരിഗണനകൾക്കപ്പുറമുള്ള സ്വീകാര്യത രാജീവിന് നേടിക്കൊടുത്തുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലരായ പൊതുസ്വതന്ത്രരെ നിർത്തുന്നതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമെന്ന ആക്ഷേപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ രാജീവിനെ സിപിഎം കളത്തിലിറക്കിയത്. ചാലക്കുടി മണ്ഡലത്തിലേക്കും രാജീവിന്റെ പേര് ഉയർന്നെങ്കിലും എറണാകുളത്ത് പൊതുസ്വീകാര്യനായ മറ്റൊരു നേതാവിനെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരവും രാജീവിനു തുണയായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിൻ നിലനിർത്തിയതിനൊപ്പം കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ തിരിച്ചുപിടിച്ചതും കരുത്തുള്ള സ്ഥാനാർഥിയെ നിർത്തിയാൽ എറണാകുളം പിടിക്കാമെന്ന ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിന് അടിത്തറയേകുന്നു. വർഷങ്ങൾക്കുശേഷം പാർട്ടി ചിഹ്നത്തിൽ വോട്ടു ചെയ്യാം എന്നത് പ്രവർത്തകരുടെ ആവേശം വർധിപ്പിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു.