ആരാകണം നമ്മുടെ സ്ഥാനാര്‍ഥി? തിരഞ്ഞെടുപ്പ് കാലത്തിന്റെ ആദ്യഘട്ടത്തെ സജീവമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. വിജയസാധ്യതയാണ് മുന്‍തൂക്കമെന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തുടക്കത്തില്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. ആരാകണം സ്ഥാനാര്‍ഥിയെന്ന് ഏകപക്ഷീയമായി തീരുമാനിക്കുന്ന രീതിക്ക് ഒരുമാറ്റം വരണമെന്ന് നിങ്ങളും ആഗ്രഹിക്കുന്നില്ലേ?
ആരാകണം സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന്റെ ഉത്തരം നിശ്ചയിക്കാനുമുള്ള അവകാശം ഒരോ വോട്ടര്‍ക്കുമില്ലേ ? സംസ്ഥാനത്തെ ഇരുപതുമണ്ഡലങ്ങളില്‍ ആരാകണം സ്ഥാനാര്‍ഥി ? ആ ചര്‍ച്ചകളിലേക്ക് ഞങ്ങള്‍ നിങ്ങളെയും ക്ഷണിക്കുകയാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രേക്ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് മനോരമ ന്യൂസ്.
www.manoramanews.com/arakanamsthanarthi എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥി ആരെന്ന് നിര്‍ദേശിക്കാം. മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ. ജെ. ജേക്കബും ജേക്കബ് തോമസും ചേർന്ന് കണ്ണൂർ മണ്ഡലത്തെ വിലയിരുത്തുന്നു.
ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും യുഡിഎഫിനാണു ഭൂരിപക്ഷമെങ്കിലും, സിപിഎം ശക്‌തികേന്ദ്രങ്ങളായ ബാക്കി മണ്ഡലങ്ങളിലെ കനത്ത പോളിങ്ങാണു പി.കെ. ശ്രീമതിയെ തുണച്ചത്. 83 ശതമാനത്തിലേറെ പോളിങ് നടന്നവയാണ് എൽഡിഎഫിനു ഭൂരിപക്ഷം ലഭിച്ച മൂന്നു മണ്ഡലങ്ങളും - മട്ടന്നൂർ,ധർമടം, തളിപ്പറമ്പ്. കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ മലയോര ജനതയ്‌ക്കുണ്ടായ ആശങ്ക, മണ്ഡലത്തിലെ വികസനമില്ലായ്‌മ എന്നിവ സുധാകരനു വോട്ട് കുറച്ചു. യുഡിഎഫിനെ പരമ്പരാഗതമായി തുണച്ചിരുന്ന ചില മലയോര പഞ്ചായത്തുകളിൽനിന്ന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല.