സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം സ്വരൂപിച്ച പണം ഉപയോഗിക്കാതെ, സര്‍ക്കാര്‍ പിടിച്ചുവച്ചതായി ആരോപണം. അര്‍ഹരായ കുട്ടികളെ കണ്ടെത്താന്‍ നിശ്ചയിച്ച മാനദണ്ഡം അപ്രായോഗികമായതോടെയാണ് പത്തുകോടിയിലേറെ രൂപ പ്രവേശന കമ്മീഷണറുടെ അക്കൗണ്ടില്‍ ആര്‍ക്കും ഉപകരിക്കാതെ വര്‍ഷങ്ങളായി കിടക്കുന്നത്
സ്വന്തമായി വീടില്ലാത്ത , പുറമ്പോക്കില്‍ താമസിക്കുന്നവര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നുണ്ടോ.സ്വശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പെടുത്തിയ സ്കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ കണ്ടാല്‍ ആരും സംശയിച്ചുപോകും. സ്വന്തമായി വീടുണ്ടാകരുത്, പുറമ്പോക്കിലായിരിക്കണം താമസം. എയ്ഡ്സോ, കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളോ ഉള്ളവര്‍ വീട്ടിലുണ്ടാകണം തുടങ്ങിയവയാണ് അഞ്ചരലക്ഷം രൂപ വാര്‍ഷിക ഫീസുള്ള കോഴ്സിന് സ്കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങളില്‍ ചിലത്..2017ല്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം ഏര്‍പെടുത്തിയ സ്കോളര്‍ഷിപ്പിനായി 10 കോടി തൊണ്ണൂറ് ലക്ഷം രൂപ എന്‍ട്രന്‍സ് കമ്മിഷണറുടെ അക്കൗണ്ടിലുണ്ട്. മാനദണ്ഡങ്ങള്‍ കടുകട്ടിയായതോടെ അപേക്ഷകരില്‍ മിക്കവരും പുറത്താവും.
പലതവണ പരാതികള്‍ നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇതോടെ സ്കോളര്‍ഷിപ്പ് മുന്നില്‍ കണ്ടു സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.