സിമന്റ് വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിപ്പിച്ചത് 75 രൂപ

സര്‍ക്കാര്‍ കണ്ണടച്ചതോടെ  രണ്ടാഴ്ചക്കിടെ വീണ്ടും വിലവര്‍ധനയുമായി സിമന്റ് കമ്പനികള്‍. ബാഗൊന്നിന് 25 രുപ വീതമാണ് വർധിപ്പിച്ചത്. ഇതോടെ രണ്ടാഴ്ച്ചക്കിടെ സിമെന്റ് കമ്പനികൾ 75 രൂപ കൂട്ടി. സിമെന്റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്

ഒന്നാം തിയതിയാണ് ബാഗൊന്നിന് അന്‍പത് രൂപ വീതം കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ചു കമ്പനി പ്രതിനിധികളെയും വിതരണക്കാരെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടിയണ്ടായില്ല. ഇതിനു പിറകെയാണ് മുപ്പത് രൂപ വരെ വില കൂടുമെന്ന് കാണിച്ച് കമ്പനികള്‍ വിതരണക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചത്.

പൊതുമേഖലയിലുളള മലബാര്‍  സിമെന്റ്സില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച്  വിലക്കയറ്റത്തെ നേരിടാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ കഴിഞ്ഞ തവണ സ്വകാര്യ കമ്പനികള്‍ അന്‍പത് രൂപ വര്‍ധിച്ചപ്പോള്‍ മലബാര്‍ സിമെന്റ്സ് ബാഗൊന്നിന് മുപ്പത് രൂപ വീതം കൂട്ടിയിരുന്നു. നിലവിലെ വിലക്കയറ്റം മൂലം ‌ ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിക്കുന്നവര്‍ക്ക്  കുറഞ്ഞത് അന്‍പതിനായരം രൂപയുടെ അധിക ചെലവാണ് ഉണ്ടായിരിക്കുന്നത്.