പാലക്കാട് തൃത്താല മേഖലയിലെ അനധികൃത കുന്നിടിക്കലിനും മണ്ണുകടത്തലിനുമെതിരെ അന്വേഷണം വേണമെന്ന് വിടി ബല്‍റാം എംഎൽഎ. ജിയോളജി , റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും എംഎല്‍എ തുറന്നടിച്ചു
തൃത്താല മേഖലയിലെ അനധികൃത മണ്ണു ഖനനത്തിനെതിരെ പ്രാദേശികമായി എത്ര പരാതികള്‍ ഉണ്ടായാലും റവന്യൂ, ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ല. ഇതിന് പിന്നില്‍ അഴിമതിയുണ്ടോയെന്ന് സംശയിക്കുന്നതായി വിടി ബല്‍റാം എംഎല്‍എ പറഞ്ഞു.
ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെയാണ് മണ്ണെടുപ്പിന് അനുമതി നല്‍കുന്നത്. ഇതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മണ്ണുമാഫിയ സജീവമാകുന്നു. റവന്യൂ ഉദ്യോഗസ്ഥരും ഗുരുതരവീഴ്ച വരുത്തുന്നു.
കഴിഞ്ഞ ദിവസം തൃത്താല പൊലീസ് അഞ്ചു ടിപ്പര്‍ ലോറികളും മണ്ണുമാന്തിയന്ത്രവും പിടികൂടിയിരുന്നു. പരിശോധന ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ കൃതൃതയില്ലാതെ മണ്ണെടുപ്പിന് പെര്‍മിറ്റ് നല്‍കുന്ന ജിയോളജി, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്.