മണ്ഡലകാലം; കടകൾ ലേലത്തിലെടുക്കാൻ ആളില്ല; പ്രതിസന്ധി

മണ്ഡലകാലം ആരംഭിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും സന്നിധാനം ഉൾപ്പെടെ പലയിടത്തും കടകളും, സ്റ്റാളുകളും ലേലത്തിൽ എടുക്കാൻ ആളില്ല. ലേലതുകയുടെ മുപ്പത്തിഅഞ്ച് ശതമാനം ഇളവു നൽകിയിട്ടും കച്ചവടക്കാർ ലേലത്തിനെത്തുന്നില്ല. സുപ്രിം കോടതിവിധിയും, ശബരിമലയിൽ പലതവണ സംഘർഷം ഉണ്ടായതുമാണ് കാരണം. കടമുറികളും, സ്റ്റാളുകളും ലേലത്തിൽ പോയില്ലെങ്കിൽ ദേവസ്വം ബോർഡിന് ഭീമമായ നഷ്ടമുണ്ടാകുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മനോരമ ന്യൂസിനോട് പറഞ്ഞു.

സന്നിധാനം മുതൽ ഇലവുങ്കൽ വരെയുള്ള സ്ഥലങ്ങളിൽ 220 കടമുറികളും, സ്റ്റാളുകളുമാണ് ലേലത്തിനുള്ളത്. ഇതിൽ പകുതി പോലും ലേലത്തിൽ പോയിട്ടില്ല. ലേലത്തുകയുടെ 35% കുറച്ചു വച്ചിട്ടും ഇതാണവസ്ഥ. ശബരിമലയിലേക്ക് തീർഥാടകരുടെ വരവു കുറഞ്ഞെതോടെ കടമുറികൾ ലേലത്തിൽ പിടിച്ച ചില വ്യാപാരികൾ ദേവസ്വം ബോർഡിനോട് തുക തിരികെ ആവശ്യപ്പെട്ടു.

ഓപ്പൺ ടെണ്ടർ ഉൾപ്പെടെ പല തവണ ലേലം നടത്തിയിട്ടും മാറ്റം ഒന്നു മുണ്ടായില്ല. കാണിക്കവരുമാനത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുറവുണ്ടായി.