ആരാണ് തൃപ്തി ദേശായി..? എന്താണ് ലക്ഷ്യം? പ്രചരിക്കുന്ന പല കഥകളിലെ വാസ്തവം

tripthi-life-story
SHARE

ശബരിമല യുവതീപ്രവേശം തലക്കെട്ടുകളില്‍ നിറ‍ഞ്ഞപ്പൊഴൊക്കെ തലക്കെട്ടുകളില്‍ തൃപ്തി ദേശായിയുമുണ്ട്. ഇപ്പോഴിതാ അത് പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുന്നു. ആരാണ് ഈ തൃപ്തി ദേശായി...?

ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ‌ദേശായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ  ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി. 

ശനി ക്ഷേത്രത്തില്‍ വനിതകളെ കയറ്റില്ലെന്ന 400 വര്‍ഷം പഴക്കമുള്ള  ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തില്‍ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാര്‍ തടഞ്ഞു. ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.  ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു.  കോടതി ഉത്തരവോടെ ഹാജി അലി ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു. 

ഈറനോടെയെത്തുന്ന പുരുഷന്‍മാര്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന  നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ ഇൗറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രതിഷേധക്കൊടുങ്കാറ്റ് പ്രതീക്ഷിച്ചുതന്നെയാണ് ശബരിമലയിലേക്കുള്ള വരവും. യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതി വിധിയെത്തിയ ഉടന്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി പ്രതികരിച്ചിരുന്നു    

പ്രവര്‍ത്തനമേഖല പുണെ ആണെങ്കിലും കര്‍ണാടകക്കാരിയാണ് തൃപ്തി. സന്ന്യാസം സ്വീകരിച്ച പിതാവ് തൃപ്തിയുടെ ചെറുപ്പത്തില്‍ തന്നെ കുടുംബം ഉപേക്ഷിച്ചുപോയതോടെ ബാല്യവും കൗമാരവും ഏറെ  ബുദ്ധിമുട്ടിലായിരുന്നു. ഹോംസയന്‍സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൊണ്ട്  പൂര്‍ത്തിയാക്കാനായില്ല. 2003ല്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധസമരത്തിലും പങ്കാളിയായി. 2010ല്‍ രൂപീകരിക്കുമ്പോള്‍ 400 അംഗങ്ങളുണ്ടായിരുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡില്‍ ഇപ്പോള്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. 

2012ല്‍ പൂണൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച തൃപ്തി പരാജയപ്പെട്ടിരുന്നു. നിലവില്‍ സ്വന്തം പ്രസ്ഥാനത്തിനോ തനിക്കോ മറ്റ് രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലെന്നാണ് തൃപ്തിയുടെ അവകാശവാദം. പ്രശാന്ത് ദേശായിയാണ് തൃപ്തിയുടെ ഭര്‍ത്താവ്. ഒരു മകനുമുണ്ട്. 

MORE IN KERALA
SHOW MORE