കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ വിമാനത്തിന്റെ ടിക്കറ്റുകള്‍ അമ്പത്തിയഞ്ചുമിനുറ്റിനുള്ളില്‍ വിറ്റ് തീര്‍ന്നു. ഉദ്ഘാടനദിനമായ ഡിസംബർ ഒന്‍പതിന് രാവിലെ പത്തിന് കണ്ണൂരിൽനിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടിക്കറ്റുകളാണ് വിറ്റ് തീര്‍ന്നത്.
12.40നാണ് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 1.35ന് 186 ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. വാല്യു ടിക്കറ്റിന് 9998 രൂപയ്ക്ക് ആരംഭിച്ച വില്‍പന അവസാനിച്ചത് ഇരുപത്തിയ്യായിരം രൂപയിലാണ്. ഓരോ സെക്കന്‍ഡിലും ആയിരത്തോളം പേര്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.
അബുദാബി, മസ്ക്കറ്റ്, റിയാദ്, ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഇതില്‍ അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് ഇന്ന് ബുക്കിങ് ആരംഭിച്ചു. ഉദ്ഘാടനദിവസം നാല് രാജ്യാന്തര സർവീസുകള്‍ എയര്‍ ഇന്ത്യ നടത്തും. രാവിലെ പത്തിന് കണ്ണൂരിൽ ഫ്ലാഗ്ഓഫ് ചെയ്യുന്ന ആദ്യവിമാനം യുഎഇ സമയം പന്ത്രണ്ടേമുപ്പതിന് അബുദാബിയിലെത്തും. രാത്രി 8ന് തിരികെ കണ്ണൂരിലെത്തും. രാത്രി ഒന്‍പത് മണിക്ക് റിയാദിലേക്കും സര്‍വീസുണ്ട്.