ബിഷപ്പ് കന്യാസ്ത്രീയെ പതിമൂന്നു തവണപീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറവിലങ്ങാട്ടെ കോണ്‍വെന്റിലെ ഗസ്റ്റ് ഹൗസില്‍ വച്ച് 2014 മേയ് അഞ്ചിന് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്തെന്ന പരാതി അന്വേഷണത്തില്‍ ശരിയെന്ന് ബോധ്യപ്പെട്ടു. ബിഷപ്പ് ഉപദ്രവിച്ചെന്ന കൂടുതല്‍ കന്യാസ്ത്രീമാരുടെ പരാതികള്‍ അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചു.
കന്യാസ്ത്രീയുടെ പരാതി നിഷേധിക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞ ന്യായങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷത്തിലെ കണ്ടത്തലുകള്‍ നിരത്തി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ പ്രതിയുടെ സാന്നിധ്യത്തില്‍ ശേഖരിക്കണം.
പീഡനം നടന്ന ദിവസം പ്രതി ഉപയോഗിച്ച വസ്ത്രവും അക്കാലത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണുമാണ് അതില്‍ പ്രധാനം. കൂടാതെ പ്രതിയുടെ ലാപ്ടോപ്പും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കണം . ഒപ്പം ലൈംഗിക ശേഷിപരിശോധന നടത്താനും പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കണം. കേസ് അട്ടിമറിക്കാന്‍ പ്രതി ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തിയതാണ് പ്രതി കന്യാസ്ത്രീയെ നിശബ്ദയാക്കിയത്. പരാതിപ്പെട്ടാല്‍ സഭവിട്ട് പോകേണ്ടിവരുമെന്നായിരുന്നു ഭീഷണി . 2014 മുതല്‍ 16 വരെയുള്ള കാലയളവില്‍ പതിമൂന്നുതവണ സമാനമായി അനുഭവമുണ്ടായിട്ടും കന്യാസ്ത്രീ മിണ്ടാതിരുന്നതും ഭീഷണി ഭയന്ന് തന്നെ.
സഭയില്‍ കന്യാസ്ത്രീകളുമായി സംവദിക്കാന്‍ നടപ്പാക്കിയ ഇടയനൊപ്പം ഒരുദിനം പരിപാടിയെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് . ഈ പരിപാടിയും ദുരൂഹമാണ്. അതേസമയം ബിഷപ്പിനെതിരായ മറ്റ് പരാതികള്‍ വിശദമായി അന്വേഷിക്കാനും പൊലീസ് നടപടി തുടങ്ങി. സഭയിലെ ഇരുപതോളം കന്യാസ്ത്രീകള്‍ ബിഷപ്പില്‍ നിന്നുള്ള മോശം അനുഭവങ്ങളില്‍ മനം നൊന്ത് തിരുവസ്ത്രമുപേക്ഷിച്ചു. ഇതില്‍ നാലുപേര്‍ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്.
മറ്റുള്ളവരിലേക്കും വരും ദിവസങ്ങളില്‍ പൊലീസ് അന്വേഷണമെത്തും. ജലന്ധറില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള സമാനമായ പരാതികള്‍ അന്വേഷിക്കണമെന്ന് പഞ്ചാബ് പൊലീസിനോടും ആവശ്യപ്പട്ടു. സമാനമായി കേരളത്തില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള പരാതികള്‍ കേസായി റജസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് തുടങ്ങി.