ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ അച്ചടക്ക നടപടിയെടുത്ത സർവകലാശാലയ്ക്കെതിരെ പ്രതിഷേധം

central-university
SHARE

ഫെയ്സ്ബുക്ക്പോസ്റ്റിന്റെ പേരിൽ അധ്യാപകനും, വിദ്യാർഥിക്കുമെതിരെ അച്ചടക്ക നടപടിയെടുത്ത കേന്ദ്ര സർവകലാശാലയുടെ തീരുമാനത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു. പ്രതിക്ഷേധത്തിന്റെ ഭാഗമായി കാസർകോട് പെരിയയിലെ സർവകലാശാല ആസ്ഥാനത്തേയ്ക്ക് ഡി.വൈ.എഫ്.ഐ  ഇന്ന് മാർച്ച് നടത്തും. അതേസമയം പുറത്താക്കൽ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

ഇംഗീഷ് ആന്റ് കംപാരിറ്റിവ് ലിറ്ററേച്ചർ വിഭാഗം മേധാവിയായിരുന്ന ഡോ.പ്രസാദ് പന്ന്യനെ തൽസ്ഥാനത്തു നിന്നു മാറ്റിയ നടപടിയെ അപലപിച്ച് ഫെഡറേഷൻ ഓഫ് സെൻട്രൽ യൂണിവേഴ്സിറ്റിസ് ടീച്ചേഴ്സ് അസ്സോസിയേഷൻ രംഗത്തെത്തി.അധ്യാപകനെതിരായ നടപടിയെ അപലപിക്കുകയും ഉത്തരവ് പുനപരിശോധിക്കണമെന്നും സംഘടന വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. സർവകലാശാലയുടെ തീരുമാനങ്ങളിലുള്ള വിയോജിപ്പ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രകടമാക്കിയതിനാണ് പ്രസാദ് പന്ന്യനെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. വൈസ് ചാൻസിലറേയും, രജിസ്ട്രാറേയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ച് പുറത്താക്കിയ ബിരുദാനന്തര ബിരുദ വിദ്യാർഥി നീതിതേടി ഹൈക്കോടതിയെ സമീപിക്കും.

നിലവിൽ വിവിധ അച്ചടക്ക നടപടികൾക്കിരയായ വിദ്യാർഥികളുടെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം സർവകലാശാലയുടെ നടപടികളിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രതിക്ഷേധം അലയടിക്കുന്നു. ഇടതു..വലതു വിദ്യാർഥി,യുവജന സംഘടനകൾ സജീവമായി സമര രംഗത്തുണ്ട്. 

MORE IN KERALA
SHOW MORE