മുതുക് ചവിട്ടുപടിയാക്കിയ നന്‍മയ്ക്ക് കാര്‍ സമ്മാനം; അമ്പരപ്പോടെ ജൈസല്‍: വിഡിയോ

flood-help-man-car
SHARE

പ്രളയബാധിതര്‍ക്ക് കരയടുക്കാന്‍ സ്വന്തം ശരീരം ചവിട്ടുപലകയാക്കി നല്‍കിയ ജൈസലിന് ഇനി മറാട്സോവില്‍ കുതിക്കാം. മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നല്‍കിക്കൊണ്ട് ഇറാം ഗ്രൂപ്പാണ് സുമനസിനെ ആദരിച്ചത്. കോഴിക്കോട് പാവങ്ങാട് ഷോറൂമില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാഹനത്തിന്റെ താക്കോല്‍ കൈമാറി.  

പ്രളയക്കെടുതിയുടെ വേദനക്കിടയില്‍ ചില കാഴ്ചകള്‍ നമ്മുടെ കണ്ണിലുടക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ച് നിരവധിപേരുടെ ജീവന്‍ തിരികെത്തന്ന ജൈസലിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും ചെറിയ സമ്മാനമെന്ന് ഇറാം ഗ്രൂപ്പ്.

‘മറ്റൊന്നും നോക്കാതെ ഇത്തരത്തില്‍ വലിയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മനസ് കാണിച്ചത് തന്നെ അഭിമാനം തോന്നുന്നതാണ്. അങ്ങനെ ചെയ്താല്‍ അവരെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ് അതാണ് ചെയ്തത്’– ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍  സിദ്ധിഖ് അഹമ്മദ് പറഞ്ഞു. 

car-help

പുത്തന്‍വാഹനം തന്റെ ഇനിയുള്ള രക്ഷാദൗത്യങ്ങള്‍ക്ക് വേഗത കൂട്ടുമെന്ന് ജൈസല്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിലയില്ലാക്കയത്തില്‍ കുടുംബങ്ങളുടെ കൂട്ടക്കരച്ചില്‍ കേട്ടപ്പോള്‍ സകലതും മറന്നു. തനിക്ക് കിട്ടുന്ന അംഗീകാരങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. 

ഇങ്ങനെയൊരു സമ്മാനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ വിശ്വസിക്കാനായില്ല. ഇത് തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനൊപ്പം ആവശ്യക്കാര്‍ക്ക് സൗജന്യമായിത്തന്നെ വാഹനം നല്‍കുന്നതിനാണ് തീരുമാനം– ജൈസല്‍ പറഞ്ഞു.  

പതിനൊന്നര ലക്ഷം വിലയുള്ള മറാട്സോവ മഹീന്ദ്രയുടെ പുത്തന്‍ശ്രേണിയിലെ വാഹനമാണ്. കേരളത്തിലിറങ്ങിയ ആദ്യവാഹനമാണ് ജൈസലിന് നല്‍കിയത്. മന്ത്രി ടി.പി.രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി.ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE