ജലന്തര്‍ ബിഷപ്പിനെതിര കന്യാസ്ത്രീ പീഡനപരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീ കര്‍ദിനാളിനോട് പരാതി പറയുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. പീഡനത്തിനിരയായെങ്കില്‍ അത് ശരിയല്ലെന്നും ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാഠം പഠിക്കട്ടേയെന്നും കര്‍ദിനാള്‍ പറയുന്നുണ്ട്.
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീകപീഡനം സംബന്ധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു കര്‍ദിനാള്‍ അന്വേഷണസംഘത്തിനു നല്‍കിയ മൊഴി. അത് ശരിയല്ലെന്നു തെളിയിക്കുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ സന്യാസസഭ തനിക്കു കീഴില്‍ അല്ലാത്തതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും മുംബൈയിലെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ കണ്ട് പരാതി അറിയിക്കാനും കര്‍ദിനാള്‍ ആലഞ്ചേരി കന്യാസ്ത്രീയെ ഉപദേശിക്കുന്നു. കേസ് കൊടുക്കാന്‍ പോവുകയാണെന്ന് കന്യാസ്ത്രീ പറയുമ്പോള്‍ അഭിഭാഷകരോട് ആലോചിച്ചു തീരുമാനിക്കാനാണ് കര്‍ദിനാളിന്റെ മറുപടി.
പൊലീസ് ചോദിക്കുകയാണെങ്കില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നേ പറയൂ എന്നും കര്‍ദിനാള്‍ പറയുന്നു. ജലന്തർ ബിഷപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കുംമുന്‍പ് പീഡനവിവരം കര്‍ദിനാളിനെ അറിയിച്ചിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴി ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സംഭാഷണം.