വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ആശങ്കയുടെ കടല്‍കയറ്റമാണിപ്പോള്‍. തുറമുഖ നിര്‍മാണം തുടങ്ങിയതിനുശേഷം ഇതാദ്യമായി സര്‍ക്കാരും അദാനി ഗ്രൂപ്പും നേര്‍ക്കുനേര്‍നിന്ന് തര്‍ക്കിക്കുന്ന സ്ഥിതി. ഭിന്നത പലതാണെങ്കിലും ഒരു കാര്യം പകല്‍പോലെ വ്യക്തം– തുറമുഖനിര്‍മാണം ഉദ്ദേശിച്ച രീതിയില്‍മുന്നേറുന്നില്ല. ഇങ്ങനെ പോയാല്‍2019 ഡിസംബറില്‍തുറമുഖത്ത് കപ്പലടുക്കുകയുമില്ല.
ഇപ്പോഴത്തെ തര്‍ക്കം
അദാനി ഗ്രൂപ്പ് കരാര്‍പാലിക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. കഴിഞ്ഞ ഒക്ടോബര്‍24നകം പദ്ധതിയുടെ 25 ശതമാനം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പദ്ധതിയില്‍അദാനി മുടക്കുന്നത് 4216 കോടിരൂപയാണ്. ഇതിന്റെ 25 ശതമാനം തുക(1054 കോടി) നിര്‍മാണം തുടങ്ങി 600 ദിവസത്തിനകം ചെലവഴിക്കണം. 90 ദിവസം ഗ്രേസ് പീരീഡ് നല്‍കിയിട്ടുപോലും ഒക്ടോബര്‍24 ആയപ്പോള്‍21.5 ശതമാനം തുകയേ അദാനി ചെലവാക്കിയുള്ളു എന്നാണ് സര്‍ക്കാര്‍വാദം. അതിനാല്‍കരാര്‍പ്രകാരം പ്രതിദിനം 12 ലക്ഷം രൂപവച്ച് മാര്‍ച്ച് 31 വരെയുള്ള 18.86 കോടിരൂപ അദാനി നഷ്ടപരിഹാരമായി നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസില്‍) അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കി.
അദാനിയുടെ വാദം
സര്‍ക്കാര്‍പദ്ധതിപുരോഗതി വിലയിരുത്തുന്ന രീതി തെറ്റാണെന്നാണ് അദാനി വാദിയ്ക്കുന്നു. ഉദാഹരണത്തിന് തുറമുഖത്തിലേയ്ക്ക് വേണ്ട ഉപകരണങ്ങള്‍വിദേശത്തുനിന്ന് വാങ്ങാന്‍ഇവിടത്തെ ബാങ്കുകള്‍ലെറ്റര്‍ഓഫ് ക്രഡിറ്റ് നല്‍കും. ആ തുക പദ്ധതിക്ക് ചെലവായതായി കണക്കാക്കേണ്ടതാണ്. എന്നാല്‍ഇത് പദ്ധതി ചെലവായി കണക്കാക്കാന്‍സാധിക്കില്ലെന്നാണ് സര്‍ക്കാര്‍നിലപാട്. ഇത് തെറ്റായ സമീപനമാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. അവരുടെ കണക്കില്‍35 ശതമാനം തുക വിനിയോഗിച്ചു കഴിഞ്ഞു. അതിനാല്‍നഷ്ടപരിഹാരം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍തന്നെ നിയമപരമായ മറുപടി നല്‍കും.
ഇനിയെന്ത്?
സര്‍ക്കാര്‍നീക്കത്തെ അദാനി ഗ്രൂപ്പ് നിയമപരമായി നേരിടുമെന്ന് വ്യക്തമായതോടെ വിഷയം സങ്കീര്‍ണമാകുകയാണ്. പിഴ ചുമത്തിയത് കരാറിന്റെ ഭാഗമായുള്ള സാങ്കേതിക നടപടിക്രമം മാത്രമാണെന്നാണ് വിസില്‍പറയുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ഈ തുക തിരികെ നല്‍കും. ഇവിടെയാണ് അടുത്ത പ്രശ്നം. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. നവംബര്‍അവസാനം കേരളതീരത്തടിച്ച ഓഖി ചുഴലിക്കാറ്റ് പൈലുകളും അടിത്തറയും തകര്‍ത്തെന്നും ഡ്രഡ്ജറുകള്‍ക്ക് കേടുപാട് വരുത്തിയെന്നും അവര്‍പറയുന്നു. കാലവര്‍ഷം കഴിഞ്ഞ് ഒക്ടോബറിലെ ഇനി ഡ്രഡ്ജിങ് തുടങ്ങാനാവൂ എന്നും അദാനി നിലപാടെടുത്തു.
എന്നാല്‍ഓഖിയുടെ പേരുപറഞ്ഞ് നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഒഴിവാകുന്നതനുള്ള ശ്രമമാണ് അദാനി ഗ്രൂപ്പ് നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നു. കാരണം പദ്ധതി വൈകുന്ന ഓരോ ദിവസവും 12 ലക്ഷം രൂപ വീതം അദാനി സര്‍ക്കാരിന് നഷ്ടപരിഹാരമായി നല്‍കണം. പ്രകൃതിക്ഷോഭമാണ് പദ്ധതി വൈകാന്‍കാരണമെങ്കില്‍നഷ്ടപരിഹാരം നല്‍കേണ്ട. സര്‍ക്കാരും അദാനിയും ഒത്തുകളിക്കുന്നെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചതോടെ അദാനിക്ക് സമയം നീട്ടി നല്‍കില്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍നിയമസഭയില്‍പറഞ്ഞു.
ഇതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഗൗതം അദാനിയുടെ മകനും അദാനി ഗ്രൂപ്പിന്റെ തുറമുഖവിഭാഗം സി.ഇ.ഒയുമായ കരണ്‍അദാനി പറന്നെത്തി. സമയം നീട്ടിക്കൊടുക്കണം എന്ന ആവശ്യം നേരിട്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ഉന്നയിച്ചു. സാധ്യമല്ല എന്നായിരുന്നു പിണറായിയുടെ മറുപടി. കൂടുതല്‍നിര്‍മാണസാമഗ്രികള്‍എത്തിച്ച് വേഗം കൂട്ടി പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. പാറ ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍വേണ്ട ഇടപെടല്‍നടത്തുമെന്ന ഉറപ്പും നില്‍കി.
എന്തായാലും ഒരു ഡ്രഡ്ജര്‍കൂടി എത്തിച്ച് നേരത്തെ ഡ്രഡ്ജിങ് തുടങ്ങുമെന്ന് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ രാജേഷ് ഝാ പറഞ്ഞു. എന്നാല്‍നിശ്ചിതസമയത്ത് പദ്ധതി തീരില്ല എന്ന കാര്യം അദാനി ഗ്രൂപ്പ് ആവര്‍ത്തിക്കുന്നു. 16 മാസമെങ്കിലും അധികമായി വേണമെന്നാണ് അവര്‍പറയുന്നത്.
ഈ ആവശ്യത്തിന് അത്രയെളുപ്പം സര്‍ക്കാരിന് വഴങ്ങാനാവില്ല എന്നുറപ്പാണ്. സംസ്ഥാനത്തിന്റെ താല്പര്യം പണയംവച്ച കരാറാണ് അദാനിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ഒപ്പുവച്ചതെന്ന ആക്ഷേപമായിരുന്നു പ്രതിപക്ഷത്തിരുന്നപ്പോള്‍എല്‍.ഡി.എഫ് ഉന്നയിച്ചത്. അങ്ങനെയുള്ളപ്പോള്‍അദാനി ഗ്രൂപ്പിനെ പ്രത്യക്ഷത്തില്‍തന്നെ സഹായിക്കുന്ന ഒരു തീരുമാനം എങ്ങനെ പിണറായി വിജയന്‍സര്‍ക്കാര്‍എടുക്കും? അത്രയെളുപ്പത്തില്‍പരിഹരിക്കാവുന്ന പ്രശ്നമല്ല വിഴിഞ്ഞം പദ്ധതിയുടേത് എന്നര്‍ഥം.