തീയതി വൈകുന്നതോടെ മണ്ഡലത്തിനു പുറത്തുള്ളവര്‍ മറന്നുതുടങ്ങിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ചൂടാക്കി പോസ്റ്റര്‍ യുദ്ധം.
സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ വോട്ടിനായി ചെങ്ങന്നൂരിലെ വീടുകളില്‍ കയറരുതെന്ന പോസ്റ്ററുകള്‍ പടരുന്നത് സാമൂഹികമാധ്യമങ്ങളിലൂടെയാണ്. പക്ഷേ, ചെങ്ങന്നൂരിലെ വീടുകളില്‍ ആരും ഇത്തരം പോസ്റ്ററുകള്‍ കണ്ടിട്ടില്ലെന്ന് രാഷ്ട്രീയക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഈ വീട്ടിലേക്ക് വോട്ടിനായി വരേണ്ട എന്ന പേരില്‍ ആദ്യം പോസ്റ്ററുകള്‍ ബിജെപിക്കെതിരെയാണ് പ്രത്യക്ഷപ്പെട്ടത്. പെന്‍ഷന്‍ കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഭാര്യയുടെ പ്രതിഷേധമായിരുന്നു ഒരു പോസ്റ്ററില്‍. കോഴിക്കോട് ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ടതും കോടിയേരി ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചു നടത്തിയ പ്രസ്താവനയുമെല്ലാം വിഷയങ്ങളായി.
കഠ്‌വ ബലാല്‍സംഗക്കൊല വിഷയമാക്കിയാണ് ബിജെപിക്കെതിരായ പ്രചാരണം.
മണ്ഡലത്തിൽ ഒരിടത്തും ഇത്തരത്തിലുള്ള പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. സമാധാനാന്തരീക്ഷം തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന നിലപാടിലാണ് രാഷ്ട്രീയ പാർട്ടികൾ.