ദുബായിൽ നിന്ന് നാട്ടിലെത്തി, ഒത്തുചേരലിന്റെ സന്തോഷത്തിനിടയിൽ കുടുംബത്തിന് ദാരുണാന്ത്യം

kollam-accident3
അപകടത്തിൽ മരിച്ച ഷിബു, സിജി, ആദിത്യൻ
SHARE

ദുബായിൽ നിന്ന് നാട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ യുവാവിന് ഭാര്യയ്ക്കും മകനും ഒപ്പം ദാരുണാന്ത്യം. എല്ലാ വർഷവും ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിലെ ഉൽസവവും സ്കൂൾ അവധിക്കാലവും കണക്കാക്കി ഷിബു നാട്ടിലെത്തും. ഇത്തവണയും പതിവ് മുടക്കിയില്ല. ഉൽസവത്തിനും മധ്യവേനൽ അവധിക്കാല ആഘോഷത്തിനുമായി ദുബായിൽ നിന്ന് നാട്ടിൽ എത്തിയതാണ് ഷിബു. നാട്ടിലെത്തി മണിക്കൂറുകൾക്ക് ഉള്ളിൽ കുടുംബത്തിനെയും കൂട്ടി സഹോദരിയുടെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടം. ഷിബു (40), ഭാര്യ സിജി (34), മകൻ ചാത്തന്നൂർ ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആദിത്യൻ (11) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്കു രണ്ടരയോടെ ചാത്തന്നൂർ തിരുമുക്കിനു സമീപമാണ് അപകടം. സ്കൂളിൽ പരീക്ഷ കഴിഞ്ഞു കാത്തു നിൽക്കുകയായിരുന്ന ആദിത്യനെയും കൂട്ടിയായിരുന്നു യാത്ര. ബസിടിച്ചു നിലത്തുവീണ മൂന്നു പേരുടെയും തലയിലൂടെ സൂപ്പർ ഫാസ്റ്റ് ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ആദിഷ് അത്ഭുതകരമായി രക്ഷപെട്ടു. 

ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ചു മരിച്ച ഏറം കൊല്ലന്റഴികത്ത് വീട്ടിൽ ഷിബു ഇന്നലെ രാവിലെ ഏഴോടെയാണു നാട്ടിൽ എത്തിയത്. ഭാര്യ സിജിയും മകനും മാതാവ് സോജയും  ബന്ധുക്കളും രാവിലെ വിമാനത്താവളത്തിൽ പോയാണു ഷിബുവിനെ സ്വീകരിച്ചു കൊണ്ടു വന്നത്.  

പിതാവിനെ കൂട്ടുകാർക്കു കാട്ടിക്കൊടുക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ആദിത്യനെന്ന് അധ്യാപകർ പറഞ്ഞു. ആദിത്യന്റെ ആവശ്യപ്രകാരം ചുവന്ന ടീഷർട്ടും ജീൻസും ക്യാൻവാസും ധരിച്ചാണു ഷിബു സ്കൂളിൽ എത്തിയത്. ഈ വിവരം ഷിബു  അധ്യാപകരോട് പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം മകനെയും കൂട്ടി പോയി ഏതാനും മിനിറ്റുകൾക്ക് ഉള്ളിലാണ് അപകടം. ഷിബുവും സിജിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.

MORE IN KERALA
SHOW MORE