മകനെ കൊതുക് കടിച്ചാൽ മാതാപിതാക്കൾ എന്തു ചെയ്യും.ഒന്നല്ലെങ്കിൽ കൊതുകു വലയോ തിരിയോ വാങ്ങി നൽകും. മകനെ കൊതു കടിക്കുന്നതിൽ ആശങ്കയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച അച്ഛനാണ് സമൂഹ മാധ്യമങ്ങളിലെ സൂപ്പർതാരം. തൃശൂരിലെ മണ്ണൂത്തി ഗവ. വെറ്ററിനറി കോളജ് ഹോസ്റ്റലിൽ കഴിയുന്ന മകനു വേണ്ടിയാണ് അച്ഛൻ രംഗത്തെത്തിയത്.
കൊതുകു ശല്യത്തിൽ നിന്ന് മകനെ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന അഭ്യർത്ഥനയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി മോഹൻദാസിനെയാണ് സമീപച്ചത്. ഹോസ്റ്റലിന്റെ ജനാലകളിൽ തുറക്കാനും അടയ്ക്കാനും കഴിയുന്ന മെറ്റൽ കൊതുകു വല സ്ഥാപിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.
ഹോസ്റ്റൽ പരിസരത്തെ പൊന്തക്കാടുകൾ വെട്ടിത്തെളിക്കണമെന്നും ഫോഗിങ് നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചു. ഡെങ്കി, ചിക്കുൻഗുനിയ രോഗങ്ങൾ വരാതിരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്നായിരുന്നു പിതാവിന്റെ ആവശ്യം.