ഹൈക്കമാൻഡിന്റെ അന്ത്യശാസനത്തെ തുടർന്ന് കെ.പി.സി.സി പട്ടികയിൽ മാറ്റം വരുത്താൻ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. പുതിയ പട്ടിക എത്രയും വേഗം ഹൈക്കമാൻഡിന് സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ മാനദണ്ഡങ്ങൾ പരമാവധി പാലിച്ച് പട്ടിക തയ്യാറാക്കുമ്പോൾ പലരെയും ഒഴിവാക്കേണ്ടിവരുന്നത് പ്രശ്നത്തിനിടയാക്കുമെന്ന ആശങ്ക ഗ്രൂപ്പുകൾക്കുണ്ട്.
വനിതകൾക്ക് 33 ശതമാനം, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം. ഹൈക്കമാൻഡിന്റെ ഈ മാനദണ്ഡങ്ങള്‍ക്കു മുന്നിൽ തലപുകയ്ക്കുകയാണ് ഗ്രൂപ്പുകൾ. പത്തുശതമാനം വനിതകളെയെങ്കിലും ഉൾപ്പെടുത്താൻ ധാരണയായി. എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നും കൂടുതൽ പേരെ ഉൾപ്പെടുത്തും. എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള വനിതകളെ കണ്ടെത്താനും ശ്രമം നടക്കുന്നു. പരമാവധി ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചു തന്നെയാകും പട്ടിക പുനഃക്രമീകരിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും രണ്ടുപേരെ വച്ച് ഒഴിവാക്കി പുതിയ ആൾക്കാരെ കൊണ്ടുവരാനാണ് ശ്രമം. നേതാക്കൾ തമ്മിൽ ഫോണിലാണ് ആശയവിനിമയം നടക്കുന്നത്. 282 പേരുടെ പട്ടികയിൽ പരമാവധി 30 പേരുടെ കാര്യത്തിലേ മാറ്റത്തിന് സാധ്യതയുള്ളു. പട്ടിക ഹൈക്കമാൻഡിനെ വീണ്ടും ചൊടിപ്പിക്കാതിരിക്കാനുള്ള ജാഗ്രത ഗ്രൂപ്പുകൾക്കുണ്ട്. ലിസ്റ്റിൽ മാറ്റംവരുത്താൻ കാണിച്ച വൈമനസ്യത്തെ ഹൈക്കമാൻഡിനെ വെല്ലുവിളിക്കലായി വ്യാഖ്യാനിക്കരുതെന്നും ഇരു ഗ്രൂപ്പുകളും പറയുന്നു. എങ്കിലും പ്രശ്നങ്ങൾ ബാക്കിയാണ്. ആദ്യപട്ടികയെ ശക്തമായി എതിർത്ത എം.പിമാരുടെയും ഗ്രൂപ്പിനതീതരായവരുടെയും ആവശ്യങ്ങളും കൂടി പുതിയ പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ വീണ്ടും ഹൈക്കമാൻഡിന് മുന്നിൽ പരാതിയെത്തും. ആദ്യ പട്ടികയിൽ നിന്ന് ഒഴിവാകുന്നവരുടെ പ്രതിഷേധം വെറെ.