വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്്ലിംലീഗ് നടത്തിയ സർവേയിൽ കെ.പി.എ മജീദിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായത്തിന് മുൻതൂക്കം. മുസ്്ലിംലീഗിന്റെ കോളജ് അധ്യാപക സംഘടനയായ സി.കെ. സി.ടിയാണ് ലീഗിന് വേണ്ടി സർവേ നടത്തിയത്.
വേങ്ങര നിയമസഭ മണ്ഡലത്തിലെ പ്രധാന മുസ്്ലീംലീഗ് പ്രവർത്തകർക്കിടയിലാണ് സർവേ നടത്തിയത്. 604 പേരുടെ അഭിപ്രായം തേടിയപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. കെ.പി.എ മജീദിന് പുറമേ, മലപ്പുറം ജില്ല സെക്രട്ടറി കെ.എൻ.എ. ഖാദർ, പ്രവർത്തകസമിതി അംഗം സി.പി. ബാവ ഹാജി , ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്, കെ.പി.സി.സി അംഗം ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ പേരുകളും സർവേയിലെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കെ.പി.എ മജീദ് അല്ലെങ്കിൽ സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച യുത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുളളവരുടെ പേര് സർവേയിൽ ഉൾപ്പെടുത്തിയിയിരുന്നില്ല. മറ്റാരെയെങ്കിലും സ്ഥാനാർഥിയായി പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണിക്കാണ് മുൻതൂക്കം ലഭിച്ചത്. പി.കെ. ഫിറോസിന്റെ പേരും നിർദേശിച്ചവരുണ്ട്. ദേശീയ, സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.