രണ്ട് ഭാര്യമാരുള്ള പുരുഷൻമാർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി പാര്‍ട്ടിയെ വെട്ടിലാക്കി കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശില്‍ നിന്നുള്ള നേതാവും കോണ്‍ഗ്രസ് രത‍്‍ലം മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ കാന്തിലാല്‍ ഭൂരിയയുടെ പ്രഖ്യാപനമാണ് വിവാദമായത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന മഹാലക്ഷ്മി പദ്ധതിയുടെ ഗുണങ്ങൾ വിശദീകരിക്കവേയാണ് സ്ഥാനാര്‍ഥിയുടെ വാവിട്ട വാഗ്ദാനം.
പാർട്ടി അധികാരത്തിലെത്തിയാൽ പാർട്ടിയുടെ മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഓരോ സ്ത്രീയുടെയും അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കും. രണ്ട് ഭാര്യമാരുള്ളവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് ഞങ്ങളുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നായിരുന്നു ഭൂരിയയുടെ പൊട്ടിച്ചിരിച്ചുകൊണ്ടുള്ള പ്രഖ്യാപനം. ഇതുകേട്ട് സദസ്സും കൂടെ ചിരിച്ചു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്, കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജിതു പത്വാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭൂരിയയുടെ പരാമര്‍ശം. പ്രസംഗം വിവാദമായതോടെ അത് തെരഞ്ഞെടുപ്പ് ആയുധമാക്കാൻ ശ്രമിക്കുകയാണ് ബിജെപി.